തിരുവനന്തപുരം: കലഞ്ഞൂരിൽ ഭർത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങിയ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച യുവതിയുടെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. എട്ടുമണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയ്ക്ക് ശേഷം പത്തനംതിട്ട സ്വദേശിയായ വിദ്യ(27) മൾട്ടി ഡിസിപ്ളിനറി ഐ.സിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സർജറിയിലെയും അനസ്‌തേഷ്യയിലെയും ഡോക്ടർമാർ ശനിയാഴ്‌ച രാത്രി 12 മുതൽ വിശ്രമമില്ലാതെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേർത്ത് കൈപ്പത്തി പൂർവസ്ഥിതിയിലാക്കിയത്. അസ്ഥികൾ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്‌മനാഡികളുമെല്ലാം തുന്നിച്ചേർക്കുന്നതിന് അതിസങ്കീർണ ശസ്ത്രക്രിയയാണ് വേണ്ടിവന്നത്.
ശനിയാഴ്ച രാത്രി എട്ടോടെയാണ് വിദ്യയെ ഭർത്താവ് സന്തോഷ് വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ വെട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുതൂങ്ങി. വലതുകൈയ്യിലെ വിരലുകൾക്കും പരിക്കുണ്ട്.മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അച്ഛൻ വിജയനും മുതുകിൽ വെട്ടേറ്റു.മുറിവിൽ 12 തുന്നലുകളുണ്ട്. മാരകമായി പരുക്കേറ്റ ദിവ്യയെ ബന്ധുക്കൾ രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശസ്ത്രക്രിയയ്ക്കായി പത്തരലക്ഷം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാൽ വിജയിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി വിദ്യയുടെ അച്‌ഛൻ വിജയൻ പറഞ്ഞു. തുടർന്ന് മന്ത്രി വീണാജോർജ് ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
അതേ സമയം യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ഭർത്താവ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്താനായാണ് ആക്രമണം നടത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |