കണ്ണൂർ: വിനോദസഞ്ചാരകേന്ദ്രമായ പയ്യാമ്പലത്തെ വായുമലിനീകരണമൊഴിവാക്കാൻ കോർപറേഷൻ പണിത ശാന്തി തീരം വാതകശ്മശാനം വീണ്ടും നോക്കുകുത്തിയായി. നേരത്തെ കൊവിഡ് രോഗികളെ ഈ വാതക ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നുവെങ്കിലും കൊവിഡ് മരണങ്ങൾ കുറഞ്ഞതോടെയാണ് ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാതായത്.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് കണ്ണൂർ കോർപറേഷൻ പയ്യാമ്പലത്ത് വാതകശ്മശാനം നിർമിച്ചത്. 3.49 കോടി രൂപ ചെലവിട്ടായിരുന്നു നിർമാണം. കണ്ണൂർ കോർപറേഷന്റെ നൂറ്റിയൊന്ന് ദിന കർമപദ്ധതികളുടെ ഭാഗമായി 2020 ജനുവരി 12ന് നിർമ്മാണം തുടങ്ങിയ ശ്മശാനം 2021 ജൂലായ് 17ന് കെ. സുധാകരൻ എം.പിയാണ് മേയർ ടി.ഒ മോഹനന്റെ അദ്ധ്യക്ഷതയിൽ വാതകശ്മശാനം ഉദ്ഘാടനം ചെയ്തത്.
പഴയ കേരളീയ മാതൃകയിൽ മനോഹരമായി നിർമ്മിച്ച ശാന്തിതീരം ശ്മശാനത്തിൽ അഞ്ച് ബർണർ, പരമ്പരാഗത രീതിയിൽ സംസ്‌കാരം നടത്താനുള്ള സൗകര്യം, അനുശോചന യോഗം ചേരാനുള്ള ഹാൾ എന്നിവ ഒരുക്കി നാലു മൃതദേഹങ്ങൾ ഒരേസമയം ദഹിപ്പിക്കാൻ കഴിയുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രണ്ടു ബർണറുകൾ മാത്രമാണ് സ്ഥാപിക്കപ്പെട്ടത്.
മഴക്കാലത്ത് പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാനുള്ള ബുദ്ധിമുട്ടും ഇവിടെയെത്തുന്നവർക്ക് ഇരിക്കാൻ പോലും സ്ഥല സൗകര്യമില്ലാത്തതുമാണ് അത്യാധുനിക രീതിയിലുള്ള വാതക ശ്മശാനമെന്ന ആശയത്തിലേക്ക് കോർപറേഷനെ കൊണ്ടുചെന്നെത്തിച്ചത്. പഴയ വാതക ശ്മശാനം പകുതിയിലേറെ പൊളിച്ചാണ് പുതിയ വാതകശ്മശാനം നിർമ്മിച്ചത്. വാതകശ്മശാനം ഉപേക്ഷിച്ച് സംസ്കാരം പരമ്പരാഗതമായ രീതിയിലേക്ക് തുറന്ന സ്ഥലത്തേക്ക് മാറിയതോടെ വിറകിന്റെയും ചിരട്ടയുടെയും ലഭ്യതക്കുറവും അസൗകര്യങ്ങളും, കോർപറേഷനും പരേതരുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും തലവേദനയാകുകയാണ്.
നിരക്ക് കൂടിയത് തിരിച്ചടിയായി
പയ്യാമ്പലത്ത് പരമ്പരാഗതമായ രീതിയിൽ മൃതദേഹം സംസ്‌കരിക്കാൻ 3000 രൂപയാണ് ഈടാക്കുന്നത്. വാതക ശ്മശാനത്തിൽ ഇതിലും കൂടുതൽ നൽകണം. സാധാരണക്കാരായ ജനങ്ങൾക്ക് ഈ തുക താങ്ങാൻ പറ്റാത്തതു കൊണ്ട് തന്നെ പലരും വാതക ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാതെ പരമ്പരാഗതമായ രീതിയിലേക്ക് തന്നെ തിരിച്ചു പോയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് ചുരുങ്ങിയ ചെലവിൽ മൃതദേഹം സംസ്‌കരിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതുകൂടാതെ മരണാനന്തര ചടങ്ങുകൾ വാതകശ്മശാനത്തിൽ ചെയ്യാൻ സൗകര്യമില്ലെന്ന പരാതിയുമുണ്ട്.
ഹൈന്ദവാചാര പ്രകാരം ബന്ധുക്കൾക്ക് മരണാനന്തര ചടങ്ങുകൾ പയ്യാമ്പലം വാതക ശ്മശാനത്തിൽ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടില്ല. അതാണ് ഈ സൗകര്യം ഉപയോഗിക്കാൻ ആളുകൾ തയ്യാറാവാത്തത്.
ഇക്കാര്യം ആദ്യമേ ചൂണ്ടിക്കാട്ടിയതാണ്. പൊതുസ്ഥലത്ത് പരമ്പരാഗതമായ രീതിയിൽ മൃതദേഹം സംസ്‌കരിക്കുന്നത് മോശമുള്ള കാര്യമൊന്നുമല്ല. അത് കാര്യക്ഷമമായി നടത്തിക്കൊണ്ടു പോവാൻ കോർപറേഷൻ തയാറാകണം
കെ.ജി ബാബു (ഹിന്ദു ഐക്യവേദി രക്ഷാധികാരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |