മനുഷ്യരുമായി ഏറ്റവും അടുപ്പമുള്ള മൃഗമാണ് നായ. സ്നേഹിച്ചാൽ പ്രാണൻ തരുന്ന ജീവികൾ. പക്ഷേ ഉടമകളില്ലാത്ത തെരുവുനായകളുടെ കടിയേറ്റവരുടെ കരയിപ്പിക്കുന്ന വാർത്തകളാണ് ഏതാനും ദിനങ്ങളായി മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നായകളെ സ്നേഹിക്കുമ്പോൾത്തന്നെ പേവിഷബാധയെന്നത് നമുക്ക് ഏറ്റവും ഭയമുള്ള കാര്യവുമാണ്. തെരുവുനായകൾ കൂട്ടംചേർന്നും അല്ലാതെയും മനുഷ്യരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ജനമനസുകളിൽ ഉയർത്തുന്ന ആശങ്ക നിസാരമല്ല.
തെരുവുനായപ്രശ്നം എത്രയോ കാലമായി കേരളത്തിൽ ചർച്ചാവിഷയമാണ്. ഇത് പരിഹരിക്കാൻ ഒരു സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും കഴിയാത്തത് അപമാനകരം തന്നെ. നായകളെ വീട്ടിൽ വളർത്താൻ ലൈസൻസ് വേണ്ട നാടാണ് നമ്മുടേത്. 2011ലെ കണക്കു പ്രകാരം കേരളത്തിൽ രണ്ട് ലക്ഷത്തിലേറെ തെരുവു നായകളുണ്ട്. ഇപ്പോഴത് ഇരട്ടിയെങ്കിലുമായിട്ടുണ്ടാകും. തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നവരിൽ ഏറെയും വൃദ്ധരും കുട്ടികളുമാണ്. കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ വരെ കയറി നായ കടിച്ച റിപ്പോർട്ടുണ്ടായി. ഇരുചക്രവാഹന യാത്രികരും നായകളുടെ ഇരകളാണ്.
പ്രളയവും കൊവിഡും തുടങ്ങി ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് കേരളം കടന്നുപോകുന്നത്. ആ പട്ടികയിലേക്ക് നായശല്യം കൂടിയായി. അടുത്ത കാലത്താണ് ഇത്രയും വലിയ പൊതുജനാരോഗ്യ വിഷയമായി തെരുവുനായകൾ മാറിയത്. പത്തനംതിട്ടയിലെ അഭിരാമിയുടെയും മറ്റുള്ളവരുടെയും മരണവും പേവിഷ പ്രതിരോധ കുത്തിവയ്പ്പിന്റെ ഫലസിദ്ധിയെക്കുറിച്ചുള്ള സംശയങ്ങളും കാര്യങ്ങൾ രൂക്ഷമാക്കി. ഈ പ്രശ്നം ഗൗരവകരമായ പലകാര്യങ്ങളും സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട്.
സംസ്ഥാന സർക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിച്ചിരുന്നെങ്കിൽ തെരുവുനായകൾ പെരുകില്ലായിരുന്നു. വലിയ വിദ്യാസമ്പന്നരെന്നും സംസ്കാരസമ്പന്നരെന്നും വീമ്പുപറയുന്ന മലയാളികൾ നിരത്തിലേക്ക് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ തിന്നു കൊഴുത്താണ് ഇവ പെറ്റുപെരുകുന്നതെന്ന കാര്യം ആരും മറന്നുപോകരുത്. പ്രായമാകുമ്പോഴും രോഗം ബാധിക്കുമ്പോഴും വീട് മാറുമ്പോഴും പോറ്റി വളർത്തിയ നായകളെയും പൂച്ചകളെയും നിഷ്കരുണം റോഡിലുപേക്ഷിക്കുന്നവരും നാട്ടിലുണ്ട്. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് തേടിച്ചെന്ന് ഭക്ഷണം നൽകി ഈ ജീവികളെ സംരക്ഷിക്കാൻ സന്മനസുകാണിച്ചവരും ധാരാളമുണ്ടായിരുന്നു. കൊവിഡ് കാലത്ത് തന്നെയാണ് ഏറ്റവുധികം നായക്കുഞ്ഞുങ്ങളുടെ വിൽപ്പനയും നടന്നത്. കേരളത്തിൽ മുന്തിയ ഇനം നായക്കുഞ്ഞുങ്ങളെ കിട്ടാനില്ലാതിരുന്നിട്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരെ വരുത്തിയാണ് മലയാളികൾ ശ്വാനസ്നേഹം പ്രകടിപ്പിച്ചത്.
മുൻകാലങ്ങളിൽ നായശല്യം മുറുകുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ നായപിടുത്തക്കാരെ ഇറക്കി പിടിച്ചു കൊല്ലുകയായിരുന്നു പതിവ്. അതിന് നിരോധനം വന്നതോടെ മറ്റു മാർഗങ്ങൾ തേടി. അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ നായകൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കുന്ന എ.ബി.സി ( അനിമൽ ബർത്ത് കൺട്രോൾ ), എ.എൻ.ഡി ( ഏർലി ന്യൂട്ടറിംഗ് ഒഫ് ഡോഗ്സ് ) പ്രോഗ്രാമുകൾ 2001ൽ ആവിഷ്കരിച്ചിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോൾ തന്നെ നായകളെ വന്ധ്യംകരിക്കുന്നതാണ് എ.എൻ.ഡി. തെരുവുനായ നിയന്ത്രണത്തിനായി എ.ബി.സി പദ്ധതി സംസ്ഥാനത്ത് വർഷങ്ങളായി നടപ്പാക്കിവരുന്നുണ്ട്. വന്ധ്യംകരിച്ച്, പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്ത്, മൂന്നു ദിവസം പരിപാലിച്ച് പിടിച്ച സ്ഥലത്ത് തന്നെ നായയെ കൊണ്ടുപോയി വിടുന്ന രീതിയാണിത്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ വഴി നടപ്പാക്കിയ പദ്ധതി അമ്പേ പാളിപ്പോയി. ഒരു നായയെ വന്ധ്യംകരിക്കാനായി 2100 രൂപയോളമാകും ചെലവ്. വന്ധ്യംകരിച്ച നായകൾ പ്രസവിച്ച സ്ഥിതിവിശേഷവും ഉണ്ടായി. അഴിമതിവീരന്മാരായ ഉദ്യോഗസ്ഥർ നായകളുടെ പേരിലും പണം തട്ടി. 152 ബ്ളോക്ക് പഞ്ചായത്തുകളിൽ തുടങ്ങിയ പദ്ധതി 10എണ്ണത്തിൽ പോലും കൃത്യമായി നടപ്പായില്ല. തെരുവുനായ പ്രശ്നപരിഹാരത്തിന് ഒറ്റമൂലികളൊന്നുമില്ല. സർക്കാർ വിചാരിച്ചത് കൊണ്ട് മാത്രം വിജയിക്കുന്ന കാര്യവുമല്ലിത്. പൊതുജനാരോഗ്യത്തിനും പൗരസുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണെന്ന് കണക്കിലെടുത്ത് ജനപങ്കാളിത്തത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് ഇൗ വിഷയം. ഒറ്റയടിക്ക് തെരുവുനായകളെയെല്ലാം കൊന്നൊടുക്കി ഈ പ്രതിസന്ധി തരണം ചെയ്യാനാവില്ല. പിടികൂടി പാർപ്പിക്കാൻ എല്ലായിടത്തും ഷെൽട്ടർ ഹോമുകൾ തുറക്കാനും സാധിക്കില്ല. വന്ധ്യംകരണവും പേവിഷപ്രതിരോധ കുത്തിവയ്പ്പുകൾ നൽകലും മാത്രമാണ് മനുഷ്യത്വപരമായ മാർഗം. ഇത് ഫലപ്രാപ്തിയിലെത്താൻ 3-4 വർഷമെടുക്കും. അനാഥനായ്ക്കളെ കുടുംബങ്ങളിലേക്ക് ദത്തെടുപ്പിക്കുകയും ആകാം. പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള രീതിയാണിത്. അംഗഭംഗം വന്ന ജീവികളെ പോലും അവർ ദത്തെടുത്ത് സംരക്ഷിക്കുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് തെരുവുനായ പ്രശ്നം കൈകാര്യം ചെയ്യാനായി അടിയന്തരമായി പ്രത്യേക സംവിധാനം രൂപീകരിച്ചാൽ നന്നായി.
തദ്ദേശ സ്വയംഭരണ വകുപ്പിന് ഒറ്റയ്ക്ക് ഈ പ്രശ്നം നേരിടാനാവില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളും തദ്ദേശവകുപ്പും മൃഗസ്നേഹികളും സ്വകാര്യ മൃഗാശുപത്രികളും വെറ്ററിനറി ഡോക്ടർമാരും ഒന്നുചേർന്ന് ജനപങ്കാളിത്തത്തോടെ തെരുവുനായ നിയന്ത്രണ നടപടികൾ ആവിഷ്കരിച്ചെങ്കിലേ എന്തെങ്കിലും ഫലം കാണാനാകൂ. മുൻകാലങ്ങളിലെപ്പോലെ കോടികൾ പാഴാക്കുന്ന രീതികൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടാൽ നായകൾ പെരുകിക്കൊണ്ടേയിരിക്കും. പാവപ്പെട്ടവർ നായകടിയേറ്റും പേവിഷബാധയേറ്റും വലയും. ഇടയ്ക്കിടെ മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള വിഷയമായും തുടരും. നായകടിയേൽക്കുന്നവരിൽ ഏതാണ്ടെല്ലാവരും തന്നെ പാവപ്പെട്ടയാളുകളാണ്. ആക്രമണത്തിന് ഇരയായവർക്ക് സൗജന്യ ചികിത്സ നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ സർക്കാർ അപ്പീൽ നൽകില്ലെന്നാണ് വിശ്വാസം. തെരുവുകളിൽ മൃഗങ്ങൾ അലഞ്ഞുതിരിയുന്ന കാഴ്ച പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. മനുഷ്യരെ പ്പോലെ നായകൾക്കും ഒരു വിലാസമുണ്ടാകണം. കൃത്യമായ രേഖയുണ്ടാകണം. അതിനായി ലൈസൻസിംഗ് സമ്പ്രദായം കർക്കശമായി നടപ്പാക്കണം. ആവശ്യമെങ്കിൽ ആനകൾക്കെന്ന പോലെ നായകളിലും ചിപ്പ് പിടിപ്പിക്കുന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. ഉടമയില്ലാത്ത ഒരു നായയും കേരളത്തിൽ ഇല്ലാത്ത കാലം വരുമെന്ന് പ്രതീക്ഷിക്കാം. എന്നും മനുഷ്യന്റെ മിത്രമായിരുന്നു നായ. മനുഷ്യവംശം നിലനിൽക്കുന്ന കാലമത്രെയും അങ്ങനെ തന്നെ തുടരട്ടെ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |