തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർത്ഥി പ്രവേശനത്തിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് വികസന പ്രവർത്തനങ്ങൾക്കായി 90 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, വിവിധ വിഭാഗങ്ങൾക്കുള്ള ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.
ഇടുക്കി മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ കെട്ടിടം പൂർത്തീകരിച്ച് ഐപി ആരംഭിച്ചു. സൗകര്യങ്ങളൊരുക്കി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭ്യമാക്കി. മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി. ഇവ കൂടാതെയാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സൈക്യാട്രി വിഭാഗത്തിൽ ഇസിടി മെഷീൻ, ജനറൽ മെഡിസിൻ വിഭാഗത്തിൽ രണ്ട് സീക്വൻഷ്യൽ കമ്പ്രഷൻ ഡിവൈസ് കാഫ് പമ്പ്, പീഡിയാട്രിക് വിഭാഗത്തിൽ ന്യൂ ബോൺ മാനിക്വിൻ, ഒഫ്ത്തല്‍മോസ്‌കോപ്പ്, അനാട്ടമി വിഭാഗത്തിൽ ബോഡി എംബാമിംഗ് മെഷീൻ, ബയോകെമിസ്ട്രി വിഭാഗത്തിൽ സെമി ആട്ടോ അനലൈസർ, ഗൈനക്കോളജി വിഭാഗത്തിൽ കാർഡിയാക് മോണിറ്റർ, രണ്ട് സിടിജി മെഷീൻ, സ്‌പോട്ട് ലൈറ്റ്, ഒഫ്ത്താല്‍മോളജി വിഭാഗത്തിൽ നോൺ കോണ്ടാക്ട് ടോണോമീറ്റർ, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഡി ഹുമിഡിഫയർ, അനസ്‌തേഷ്യ വിഭാഗത്തിൽ ഇടിഒ സ്റ്റെറിലൈസർ, ഇ എൻടി വിഭാഗത്തിൽ എന്‍ഡോസ്‌കോപ്പ് സീറോ ഡിഗ്രി, 30 ഡിഗ്രി എന്‍ഡോസ്‌കോപ്പ്, 45 ഡിഗ്രി എൻഡോസ്‌കോപ്പ്, മൈക്രോബയോളജി വിഭാഗത്തിൽ ഹൊറിസോണ്ടൽ സിലിണ്ടറിക്കൽ ആട്ടോക്ലേവ്, പത്തോളജി വിഭാഗത്തിൽ ട്രൈനോകുലർ, മറ്റ് ആശുപത്രി ഉപകരണങ്ങൾ, വിവിധ ആശുപത്രി സാമഗ്രികൾ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |