കോട്ടയം.നായ്ക്കളിൽ പേ വിഷബാധ വ്യാപകമായതോടെ വളർത്തുനായ്ക്കളെ കുത്തിവെയ്ക്കാൻ തിരക്ക്. ഇതിന് മുൻപും നിർദേശമുണ്ടായിരുന്നെങ്കിലും തെരുവു നായ വിഷയം സജീവമായതോടെയാണ് തങ്ങളുടെ അരുമകളുമായി വീട്ടുകാർ എത്താൻ തുടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുത്തിവെപ്പ് എടുത്തതും കോട്ടയത്താണ്. എന്നാൽ ലക്ഷ്യത്തിന്റെ അടുത്തുപോലും എത്തിയിട്ടില്ല.
മറ്റു ജില്ലകളെ അപേക്ഷിച്ച് കുത്തിവെപ്പ് ആദ്യം ആരംഭിച്ചതും കോട്ടയത്താണ്. ഇതുവരെ 28000 നായ്ക്കൾക്ക് വാക്‌സിൻ നൽകി. ഇന്നലെ മാത്രം ആയിരത്തിലേറെ നായ്ക്കളുമായി ഉടമകൾ എത്തി. ഒരാഴ്ചയായി കടിയേൽക്കുന്നവരുടെയും ഹോട്‌സ്‌പോട്ടുകളുടെയും എണ്ണം കൂടിയ സാഹചര്യത്തിൽ ഒട്ടേറെ പേരാണ് വളർത്തു നായ്ക്കളുമായി എത്തുന്നത്. എന്നാൽ ആകെ നായ്ക്കളിൽ പകുതിക്ക് പോലും ഇതുവരെ കുത്തിവെപ്പ് നൽകാനായിട്ടില്ലെന്നത് വെല്ലുവിളിയാണ്. ചുരുങ്ങിയ സമയംകൊണ്ട് ഇത്രയും നായ്ക്കൾക്ക് കുത്തിവെപ്പ് നൽകാൻ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാനും സാദ്ധ്യതയുണ്ട്. പ്രതിരോധ വാക്സിനുകൾക്ക് നിലവിൽ ക്ഷാമമില്ലെങ്കിലും കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാൻ വേണ്ടത്ര സ്റ്റോക്കില്ല. കൂടുതൽ വാക്സിൻ ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ലൈസൻസും ഉറപ്പാക്കും.
പരമാവധി നായ്ക്കൾക്ക് കുത്തിവെയ്പും ലൈസൻസും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ മാസം 30ന് മുന്നേ കുത്തിവെപ്പ് പൂർത്തിയാക്കി ലൈസൻസെടുക്കണമെന്നാണ് നിർദേശം. തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ് യജ്ഞം ആരംഭിച്ചിട്ടുണ്ട്. എ.ബി.സി പദ്ധതി പുനരാരംഭിക്കുന്നതിന് കോടിമതയിൽ ഷെൽട്ടർ തുറക്കാനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
വളർത്തു നായ്ക്കൾ ആകെ 80,554.
കുത്തിവയ്പ്പെടുത്തത്: 28000.
10 ദിവസത്തിനുള്ളിൽ : 52554.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശേരി പറയുന്നു.
കുത്തിവെയ്പ്പ് ലക്ഷ്യം പൂർത്തിയാക്കാൻ കഴിയും. മുഴുവൻ ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |