കാഞ്ഞങ്ങാട്: മാലിന്യസംസ്കരണ പ്രതിസന്ധിക്ക് ബൊക്കാഷി ബക്കറ്റ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. മാലിന്യ സംസ്കരണത്തിന് സ്ഥലലഭ്യത പ്രശ്നമാകുന്ന സാഹചര്യത്തിലാണ് ഒറ്റ ബക്കറ്റ് കൊണ്ട് അടുക്കള മാലിന്യങ്ങളെ എളുപ്പത്തിൽ വളമാക്കി പ്രയോജനപ്പെടുത്താൻ നഗരസഭ തയ്യാറെടുക്കുന്നത്.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ ബൊക്കാഷി ബക്കറ്റ് വിതരണം നടത്തുക. കാഞ്ഞങ്ങാട് നഗരസഭയിലെ ആയിരം കുടുംബങ്ങൾക്കാണ് ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്യുന്നത്. വിലയുടെ പത്ത് ശതമാനം ഉപഭോക്താക്കൾ നൽകണം. ബാക്കി 90 ശതമാനം നഗരസഭ വഹിക്കും. നഗരവാസികൾക്ക് മാലിന്യം ഇന്നും ശാശ്വത പരിഹാരം കാണാത്ത ഒരു പ്രശ്നം തന്നെയാണ്. ഈ മാസം അവസാനത്തോടെ ഗുണഭോക്‌താക്കളുടെ പട്ടിക നഗരസഭ തയ്യാറാക്കും. അടുക്കള മാലിന്യങ്ങളെ ശരിയായ രീതിയിൽ എളുപ്പത്തിൽ വളമാക്കിമാറ്റൻ ബൊക്കാഷി ബക്കറ്റിലൂടെ സാധിക്കും.
പതിനഞ്ച് ദിവസം കഴിഞ്ഞാൽ ഒന്നാന്തരം വളം
ജൈവമാലിന്യം ബക്കറ്റിൽ സൂക്ഷിച്ചു അതിലേക്ക് ബാക്ടീരിയ ചേർത്ത് വളമാക്കുന്ന രീതിയാണ് ബൊക്കാഷി. അടുക്കള മാലിന്യങ്ങളെ ബൊക്കാഷിയിലൂടെ വളമാക്കി മാറ്റുമ്പോൾ ഒരു തരത്തിലുള്ള ദുർഗന്ധവും ഉണ്ടാകില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മാലിന്യം ശേഖരിക്കാനുള്ള ബക്കറ്റ്, വേസ്റ്റ് പ്രസ്സർ, അരിപ്പ എന്നിവയാണ് ഒരു കിറ്റിലുണ്ടാകുക. ബൊക്കാഷി നിർമ്മാണത്തിനു വേണ്ട പ്രധാന ഘടകം ലോക്ടോബാസിലസ് ബാക്ടീരിയയാണ്. ഗുണപ്രദമായ ഈ സൂക്ഷ്മാണു അടങ്ങിയ പൊടിയും ബക്കറ്റിനൊപ്പം ലഭിക്കും. ഇത് ഉപയോഗിച്ചാണ് മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റുന്നത്. നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവിന് ആനുപാതികമായി പൊടി ചേർക്കണം. ഈ ബാക്ടീരിയയാണ് ദുർഗന്ധം വരാതെ കമ്പോസ്റ്റ് തയ്യാറാക്കാൻ സഹായിക്കുന്നത്. കമ്പോസ്റ്റ് നിർമ്മിക്കാൻ ബക്കറ്റിൽ ആദ്യം ശർക്കര ഇടണം. അതിനു മുകളിൽ അരിപ്പ വച്ച് അടക്കും. പിന്നീട് ജൈവ മാലിന്യം നിക്ഷേപിക്കാം. ബക്കറ്റ് നിറഞ്ഞ ശേഷം വായു കടക്കാതെ 15 ദിവസം അടച്ചു വച്ചാൽ കമ്പോസ്റ്റ് തയ്യാറാകും. പച്ചക്കറി വേസ്റ്റ്, ഭക്ഷണാവശിഷ്ടങ്ങൾ, മുട്ടത്തോട് മുതലായവ ബൊക്കാഷിയിൽ ഇട്ടു കൊടുക്കാം. എന്നാൽ ദ്രാവകങ്ങൾ ഒന്നും പാടില്ല. വായുകടക്കാതെ പുളിപ്പിക്കൽ പ്രക്രിയയാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. ഖരരൂപത്തിലുള്ള കമ്പോസ്റ്റ് ജൈവ വളമായും ബക്കറ്റിന്റെ അടിവശത്തെ ടാപ്പിലൂടെ ശേഖരിക്കുന്ന ദ്രാവകം കീടനാശിനിയായും ഉപയോഗിക്കാം. 2800 രൂപയാണ് ഒരു ബൊക്കാഷി ബക്കറ്റിന്റെ വില.12 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിട്ടുണ്ട്.
നഗരസഭയിൽ ചെറിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്- നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |