കണ്ണൂർ: കൊവിഡിന്റെ പേരിൽ ഒഴിവാക്കിയ മുതിർന്ന പൗരൻമാർക്കുള്ള യാത്ര ഇളവ് പുന:സ്ഥാപിക്കാതെ റെയിൽവേയുടെ ഒളിച്ചുകളിനു. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കി മുഴുവൻ സർവീസുകളും പുന:സ്ഥാപിച്ചിട്ടും യാത്രഇളവുകൾ പുന:സ്ഥാപിക്കാതെയാണ് മുതിർന്ന യാത്രക്കാരെ പിഴിയുന്നത്. നേരത്തെ എല്ലാ കോച്ചുകളിലും മുതിർന്ന പുരുഷൻമാർക്ക് 40ശതമാനവും സ്ത്രീകൾക്ക് 50ശതമാനവും ഇളവാണുണ്ടായിരുന്നത്.
രാജ്യത്ത് കൊവിഡ് പിടിമുറുക്കുകയും ട്രെയിൻ ഗതാഗതം താറുമാറാവുകയും ചെയ്തപ്പോഴാണ് യാത്രാ ഇളവ് വെട്ടിച്ചുരുക്കിയത്. പുരുഷൻമാർക്ക് 60 വയസ് മുതലും വനിതകൾക്ക് 58വയസുമാണ് യാത്രാനിരക്കിൽ ഇളവ് നൽകിയിരുന്നത്. സീനിയർ സിറ്റിസൺ രേഖകൾ കാണിച്ചാൽ ടിക്കറ്റിനൊപ്പം ഈ സംഖ്യയും കുറച്ചു നൽകിയിരുന്നു. സാധാരണക്കാരെ സംബന്ധിച്ചിടുത്തോളം വലിയ ഒരു ആശ്വാസമായിരുന്നു ഈ കുറവ്. കണ്ണൂരിൽ നിന്നും മംഗളൂരിലടക്കമുള്ള ആശുപത്രികളിൽ ചികിത്സ തേടിയിരുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു ഇത്. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെല്ലാം ഈ യാത്രാനിരക്ക് അനുവദിച്ചിരുന്നു.
71 വയസിന് മുകളിലാക്കാൻ നീക്കം
ജനറൽ, സ്ളീപ്പർ ക്ളാസുകളിലെ യാത്രക്കാർക്ക് ഇളവുനൽകാനും 71വയസിനു മുകളിലുള്ളവർക്ക് യാത്രാസൗജന്യം ഏർപ്പെടുത്താനുമാണ് അണിയറയിൽ നീക്കം നടത്തുന്നത്. എന്നാൽ ഇതിനെതിരെ റെയിൽവേ പാസഞ്ചേഴ്സ് അസോ. സംഘടന ഉൾപ്പെടെ അതിശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
സ്റ്റാൻഡിംഗ് കമ്മിറ്റിയേയും ചെവികൊള്ളാതെ റെയിൽവേ
മുതിർന്ന പൗരൻമാരുടെ യാത്രാഇളവ് പുന:സ്ഥാപിക്കണമെന്നു കഴിഞ്ഞ ആഗസ്റ്റിൽ ബി.ജെ.പി എം. പി രാധാമോഹൻസിംഗ് ചെയർമാനായ റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി റെയിൽവെ മന്ത്രാലയത്തോടു ശുപാർശ ചെയ്തിരുന്നു. അതേ സമയം ഇളവുകൾ മാറ്റങ്ങളോടെ പുന:സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
കൊവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ നേരത്തെയുള്ള യാത്രാനിരക്കിലുളള സൗജന്യം നിലനിർത്താൻ റെയിൽവെ അധികൃതർ തയ്യാറാകണം. ഈവിഷയത്തിൽ ഇനിയും മെല്ലെപ്പോക്ക് പാടില്ല
പി.കെ ബൈജു ( സെക്രട്ടറി റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അസോ. സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |