തിരുവനന്തപുരം: മെഡിക്കൽ കോളേജിനു സമീപമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണി ഒളിവിൽ കഴിയവേ പൊലീസ് പിടിയിൽ. പേരൂർക്കട കുടപ്പനക്കുന്ന് പുതുവൽ പുത്തൻവീട്ടിൽ നസറുദ്ദീൻ കോയതങ്ങൾ (36) ആണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മൂന്നരക്കിലോ കഞ്ചാവുമായി ഷിബു എന്ന യുവാവിനെ പിടികൂടിയിരുന്നു. ഷിബുവിന്റെ മുഖ്യ കൂട്ടാളിയായിരുന്ന നസറുദ്ദീൻ കോയ തങ്ങൾ, ഷിബു പിടിയിലായതറിഞ്ഞ് ഒളിവിൽ പോയി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നസറുദ്ദീനെ എറണാകുളത്തുനിന്ന് പിടികൂടിയത്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ എത്തിച്ച് ചെറിയ കവറുകളിലാക്കി ചില്ലറ വില്പനക്കാർക്ക് എത്തിക്കുകയായിരുന്നു പതിവ്. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഇത്തരത്തിലുള്ള ലഹരി മരുന്ന് വില്പന തടയുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രശാന്ത്. സി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽ മിത്ര, ബിനു സിവിൽ പൊലീസ് ഓഫീസർമാരായ രതീഷ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |