കാസർകോട്: തെരുവുനായകൾക്ക് ജില്ലയിൽ സമ്പൂർണ വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാനും വളർത്തുനായകൾക്ക് വാക്സിനേഷനും ലൈസൻസും നിർബന്ധമാക്കാനും തീരുമാനം. ജില്ലയിലെ തെരുവുനായ ശല്യം ചർച്ച ചെയ്യാൻ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗത്തിന്റെതാണ് തീരുമാനം. സെപ്തംബർ 26ന് വാക്സിനേഷൻ ആരംഭിച്ച് ഒക്ടോബർ 26നകം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. വളർത്തുനായകൾക്ക് ലൈസൻസ് ലഭ്യമാക്കാൻ നിശ്ചിത ഫീസ് നിശ്ചയിക്കാനും തീരുമാനിച്ചു.
വളർത്തുനായ്ക്കളുടെ ലൈസൻസ്, വാക്സിനേഷൻ എന്നിവ സംബന്ധിച്ച് ആശവർക്കർമാർ മുഖേന വീടുകൾ തോറും കണക്കെടുപ്പ് നടത്തും. തുടർന്ന് നിശ്ചിത തുക നിശ്ചയിച്ച് പദ്ധതി നടപ്പിലാക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മണ്ഡലാടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. മഞ്ചേശ്വരം ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) സിറോഷ് ജോൺ , കാസർകോട് ആർ.ഡി.ഒ അതുൽ എസ്. നാഥ്, ഉദുമ ഡെപ്യൂട്ടി കളക്ടർ (എൽ.എ) ശശിധരൻ പിള്ള , കാഞ്ഞങ്ങാട് സബ്കളക്ടർ ഡി. മേഘശ്രീ , തൃക്കരിപ്പൂർ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ജഗ്ഗി പോൾ എന്നിവർക്കാണ് ചുമതല .മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ യോഗം ചേരും.
തദ്ദേശസ്ഥാപനങ്ങളിൽ ആക്ഷൻ പ്ളാൻ
തെരുവുനായ ശല്യം പരിഹരിക്കാൻ പഞ്ചായത്ത്നഗരസഭാ തലങ്ങളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ യോഗത്തിൽ നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ അടിയന്തിരമായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. പഞ്ചായത്ത് ഭരണസമിതി കൃത്യമായി ആസൂത്രണം ചെയ്ത് നായകൾക്കുള്ള വാക്സിനേഷൻ നടത്തണം. വാർഡുകൾ കേന്ദ്രീകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചാണ് നായകൾക്ക് വാക്സിനേഷൻ നടത്തുക. ഇതിനായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്ത്തലത്തിലും പ്രത്യേകം സംഘത്തെ നിയോഗിക്കും.
അഞ്ച് എ.ബി.സി കേന്ദ്രങ്ങൾ
തെരുവുനായകളെ വന്ധ്യംകരിക്കാൻ ജില്ലയിൽ ഒടയംചാൽ, മംഗൽപാടി, മുളിയാർ എന്നിവിടങ്ങളിൽ താല്കാലിക എ.ബി.സി കേന്ദ്രം ആരംഭിക്കും. ജില്ലയിൽ നിലവിൽ കാസർകോടും തൃക്കരിപ്പൂരും ഉള്ള എ.ബി.സി കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തും. ജില്ലയിൽ ഹോട്സ്‌പോട്ട് ആയി കണ്ടെത്തിയ മേഖലകളിൽ തെരുവുനായകൾക്ക് അഭയകേന്ദ്രം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |