ആയൂർ : യുവഅഭിഭാഷക ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 15നാണ് ഇട്ടിവ മംഗലത്ത് വീട്ടിൽ ഐശ്വര്യയെ ഭർത്തൃവീടായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഒരുവർഷം പിരിഞ്ഞ് താമസിച്ചിരുന്നു. കൗൺസലിംഗിന് ശേഷമാണ് വീണ്ടും ഒരുമിച്ചത്. ഇവർക്ക് ഒരു വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. ഐശ്വര്യയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം കണ്ണൻ നായർ ഒളിവിൽ ആയിരുന്നു.
ഐശ്വര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ സഹോദരൻ ആരോപണമുന്നയിച്ച് പൊലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെചോദ്യം ചെയ്തു വരികയാണ്.
ക്രൂരപീഡനമാണ് ഐശ്വര്യ നേരിട്ടതെന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറിക്കുറിപ്പുകളിൽ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. നിസാര കാര്യങ്ങൾക്കുപോലും ഉപദ്രവിക്കുമെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി കൊടിയ പീഡനമാണ് ഏൽക്കുന്നത്. ചായക്ക് കടുപ്പം കൂടിയതിന്റെ പേരില്‍ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ഐശ്വര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മയും പറയുന്നു. ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് കണ്ണൻനായരെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കണ്ണൻ നായരുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ഐശ്വര്യക്ക് കോഴിക്കോട് ജോലി ലഭിച്ചിരുന്നെന്നും എന്നാൽ പോകാൻ കണ്ണൻ നായർ സമ്മതിച്ചില്ലെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |