ഗുവാഹത്തി: സംസ്ഥാന ചരിത്രം, സംസ്‌കാരം, പാരമ്പര്യം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും മുമ്പ് അനുമതി തേടണമെന്ന വിചിത്ര ഉത്തരവുമായി മണിപ്പൂർ സർക്കാർ. ഇതിനായി വിദ്യാഭ്യാസ മന്ത്രി തൗനോജം ബസന്ത കുമാർ സിംഗിന്റെ നേതൃത്വത്തിൽ സർവകലാശാല വൈസ് ചാൻസലർമാർ, കോളേജ്, സർവകലാശാല അദ്ധ്യാപകർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. ചരിത്രം, സംസ്‌കാരം, പാരമ്പര്യം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നവർ കൈയെഴുത്തുപ്രതിയുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. ഇത് പാലിക്കാത്തവരെ ശിക്ഷിക്കുമെന്നും ഉത്തരവിലുണ്ട്.
സി.ആർ.പി.എഫ് നിന്ന് വിരമിച്ച ബ്രിഗേഡിയറായ സുശീൽ കുമാർ ശർമ്മ എഴുതിയ സംസ്ഥാന ചരിത്രത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. ഗോത്രവർഗക്കാർ താമസികുന്ന കുന്നിൻ പ്രദേശങ്ങൾ മണിപ്പൂരിന്റെ ഭാഗമല്ലെന്ന് പറയുന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തുണ്ട്. അതേസമയം പ്രസിദ്ധീകരണത്തിന് അനുമതി തേടണമെന്ന സർക്കാർ ഉത്തരവിനെതിരെ സോഷ്യൽ മീഡിയയിലും വിമർശനം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |