ലണ്ടൻ: ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന വിലാപയാത്രയ്ക്കുശേഷം നൂറ്റാണ്ടിന്റെ രാജപ്രതീകമായ എലിസബത്ത് രാജ്ഞിക്ക് ലണ്ടനിലെ സെന്റ് ജോർജസ് ചാപ്പലിലെ രാജകീയ നിലവറയിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം അന്ത്യവിശ്രമം. ഏഴ് പതിറ്റാണ്ടോളം രാജസിംഹാസനത്തിലിരുന്ന രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ രാജകുടുംബാംഗങ്ങൾ, ബോറിസ് ജോൺസൺ ഉൾപ്പെടെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ, ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപദി മുർമു, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ തുടങ്ങിയവരടക്കം ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് അനുശോചനപ്രസംഗം നടത്തി.
സെന്റ് ജോർജ് ചാപ്പലിലെ ചടങ്ങുകളിൽ 800 അതിഥികൾക്ക് മാത്രമായിരുന്നു ക്ഷണം. രാജകീയ നിലവറയിലേക്ക് ഭൗതിക ശരീരം മാറ്റിയപ്പോൾ അടുത്ത കുടുംബാംഗങ്ങൾ ഉൾപ്പെടെ കുറച്ചുപേർക്കുമാത്രമായിരുന്നു പ്രവേശനം. സെപ്തംബർ 8ന് അന്തരിച്ച രാജ്ഞിയുടെ ഭൗതിക ശരീരം ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വിലാപയാത്രയായി എത്തിച്ച് ഇന്നലെവരെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വച്ചിരുന്നു. അവിടെ നിന്ന് ലോകനേതാക്കളും മറ്റും സന്നിഹിതരായിരുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് വിലാപയാത്രയായി എത്തിച്ചു. 142 റോയൽ നേവി അംഗങ്ങൾ ചേർന്ന് യാത്ര നിയന്ത്രിച്ചു. 8 കിലോമീറ്റർ യാത്രയിൽ 1600 സൈനികരും രാജകുമാരൻമാരായ വില്യവും ഹാരിയും അടക്കമുള്ള രാജകുടുംബാംഗങ്ങളും അനുഗമിച്ചു.
ബ്രിട്ടീഷ് സമയം രാവിലെ പതിനൊന്നോടെ രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചുകൊണ്ടാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. പ്രശസ്തമായ ബിഗ് ബെൻ ഒാരോ മിനിട്ടിലും മുഴങ്ങിക്കൊണ്ടിരുന്നു. രാജ്ഞിയുടെ വിവാഹത്തിൽ ആലപിച്ച സ്തുതിഗീതങ്ങളും ചൊല്ലി. വെസ്റ്റ്മിൻസ്റ്റർ ആബിയിലെ അന്ത്യശുശ്രൂഷകൾക്കു ശേഷം വിലാപയാത്ര വെല്ലിംഗ്ടൺ ആർച്ചിലെത്തി.
ഭൗതിക ശരീരം അടങ്ങിയ പേടകം രാജകീയ നിലവറയിലേക്ക് മാറ്റുമ്പോഴുള്ള പ്രാർത്ഥനകൾക്കും സമാപന ആശീർവാദത്തിനും വെസ്‌റ്റ്‌മിൻസ്‌റ്റർ ഡീൻ, കാന്റർബറി ആർച്ച് ബിഷപ്പ് ഡോ. ജസ്റ്റിൻ വെൽബി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. പൊതുദർശനം അനുവദിച്ച കേന്ദ്രങ്ങളിൽ ആയിരങ്ങളാണ് മണിക്കൂറുകളോളം കാത്തുനിന്ന് രാജ്ഞിക്ക് വിടചൊല്ലിയത്. ലണ്ടൻ പാർക്കിലും ആയിരങ്ങൾ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |