കൊച്ചി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ നെഹ്റു കുടുംബത്തെ അംഗീകരിക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ മുരളീധരൻ. രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹം അതിനുള്ള താൽപ്പര്യം കാണിക്കുന്നില്ല, അതാണ് ഞങ്ങൾക്കൊക്കെയുള്ള പ്രയാസമെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം, ആർക്കും മത്സരിക്കാമെന്നും ആരെയും വിലക്കില്ലെന്നുമാണ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞത്. ഒറ്റക്കെട്ടായ തീരുമാനമാവും ഉണ്ടാവുക. ശശി തരൂർ മത്സരിക്കുന്നു എന്നത് മാദ്ധ്യമങ്ങളിലൂടെ മാത്രമേ അറിയൂ. രാഹുൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. രാഹുൽ ഗാന്ധി വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്, അതിന് തെളിവാണ് ഭാരത് ജോഡോയുടെ പിന്തുണയെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
ശശി തരൂരിന് മത്സരിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുമതി നൽകിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിരുന്നു. തിങ്കളാഴ്ച തരൂർ സോണിയയുടെ വസതിയിലെത്തിയാണ് ചർച്ച നടത്തിയത്. തരൂർ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു കൂടിക്കാഴ്ച. തുടർന്നാണ് അശോക് ഗെഹ്‌ലോട്ടും ശശി തരൂരും മത്സരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. ഇതിന് ശേഷമായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |