ചങ്ങനാശേരി . പൂരം പടയണിയ്ക്കായുള്ള അവസാനവട്ട ഒരുക്കത്തിലാണ് നീലംപേരൂർ ഗ്രാമം. പ്രകൃതിയുടെ അനുഗ്രഹത്തിനായി ഗ്രാമം നടത്തുന്ന സമർപ്പണമായ പടയണിയുടെ ഭാഗമാകാൻ വിവിധ നാടുകളിൽ നിന്ന് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് നിരവധിപ്പേരാണ് എത്തുന്നത്. നീലംപേരൂരിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് കോലം നിർമ്മിക്കുന്നത്. 24 ന് നടക്കുന്ന പൂരം പടയണിയ്ക്കായുള്ള കച്ചി, കയർ ഉപയോഗിച്ചുള്ള വലിയ അന്നങ്ങളുടെ വരിച്ചിൽ ജോലികൾ പൂർത്തിയായി. വാഴ ഉപയോഗിച്ചുള്ള വരിച്ചിൽ പൂർത്തിയായിട്ടില്ല. കോലങ്ങളുടെ അവസാനവട്ട നിർമ്മാണമാണ് നടക്കുന്നത്. ഇത്തവണ പുതിയ 90 പുത്തൻ അന്നങ്ങൾ പൂരം പടയണി ദിവസം സമർപ്പിക്കും. 75 പുത്തൻ അന്നങ്ങളാണ് സാധാരണ സമർപ്പിക്കുക. കൊവിഡ് മൂലം രണ്ട് വർഷം പടയണി ഇല്ലാതിരുന്നതിനാലാണ് ഇത്തവണ കൂടുതൽ പുത്തൻ അന്നങ്ങൾ സമർപ്പിക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കലനം എന്നതാണ് പടയണിയുടെ സങ്കൽപ്പം. ഈ ആശയത്തെ ആധാരമാക്കിയുള്ള അർദ്ധനാരീശ്വര രൂപവും, മാർക്കണ്ഡേയ മുനിയുമായി ബന്ധപ്പെട്ട കോലവുമാണ് പുതിയ രണ്ട് കോലങ്ങൾ. അർദ്ധനാരീശ്വര രൂപം പ്ലസ്ടു തലം വരെയുള്ള വിദ്യാർത്ഥികളാണ് നിർമ്മിക്കുന്നത്. നിലവിൽ കൊച്ചന്നങ്ങളുടെയും കോലങ്ങളുടെയും വരിച്ചിൽ പൂർത്തിയാകാനുണ്ട്. കൊച്ചന്നങ്ങളിൽ വാഴക്കച്ചി ഉപയോഗിച്ച് മാംസം പിടിപ്പിക്കുന്ന ജോലി നാളെ പൂർത്തിയാകും.
നാല് ഘട്ടങ്ങളായി.
ചൂട്ട്, കുട, പ്ലാവിലക്കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് പടയണി നടക്കുന്നത്. കല്യാണ സൗഗന്ധികം തേടി കൊടുംവനത്തിലേയ്ക്ക് പോകുന്ന ഭീമസേനന്റെ യാത്രയിലെ കാഴ്ചകളാണ് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ പടയണി കാഴ്ചയായി അവതരിപ്പിക്കുന്നതെന്നാണ് വിശ്വാസം. ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയശേഷമാണ് ചടങ്ങുകൾ തുടങ്ങുന്നത്. മകം, പൂരം പടയണി ദിവസങ്ങൾ അടുക്കുന്നതോടെ പടയണിക്കളം കൂടുതൽ സജീവമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |