കോട്ടയം . റെക്കാഡ് തകർച്ചയിലേക്ക് റബർ വില കൂപ്പുകുത്തി, കുരുമുളക് , ഏലം വിലയും ഇടിഞ്ഞതോടെ നാണ്യവിളകൾക്ക് വിലയില്ലാ കാലമായി.
തരംതിരിക്കാത്ത റബറിന് വ്യാപാരി വില കിലോയ്ക്ക് 139.50 രൂപയിലേക്ക് കൂപ്പുകുത്തിയത് സമീപ മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണ്. ആർ എസ് എസ് 4 ഇനത്തിന് 143.50 രൂപയായി. ഒട്ടുപാൽ 84 രൂപയിലേക്കും താഴ്ന്നു. ഇതോടെ ചെറുകിട റബർ കർഷകരും വ്യാപരികളും ആശങ്കയിലായി.
മൺസൂൺ മുന്നിൽക്കണ്ട് റെയ്ൻ ഗാർഡ് പിടിപ്പിച്ച കർഷകർക്ക് അധിക ബാദ്ധ്യതയായി. മഴ സീസണിൽ ഉത്പാദനം കുറയുമ്പോൾ വില കൂടുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് വില കുത്തനെ ഇടിഞ്ഞത്. വിലക്കുറവ് പ്രവണത ശ്രദ്ധയിൽപ്പെട്ട വ്യാപാരികൾ കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാൻ ശ്രമം തുടങ്ങിയതോടെ ചരക്ക് ആർക്കും വേണ്ടാതായി. ടയർ കമ്പനികളും വിപണിയിൽ നിന്ന് വിട്ടു നിന്നതോടെ റബറിന് ഡിമാൻഡില്ലാതായി. വിലക്കുറവ് മുന്നിൽക്കണ്ട് കൂടുതൽ റബർ ഇറക്കുമതി ചെയ്യാൻ ടയർ നിർമ്മാതാക്കൾ തയ്യാറാകുന്നതോടെ ഡിമാൻഡ് ഇനിയും കുറയും. സ്റ്റോക്ക് കൂടുതലായി വിപണിയിൽ എത്തിക്കുന്ന ടയർ വ്യാപാരികൾ വിപണി നിയന്ത്രിക്കുന്ന സ്ഥിതി ഭാവിയിൽ ഏറെ ദോഷം ചെയ്തേക്കും.
പുറംതിരിഞ്ഞ് കേന്ദ്ര - സംസ്ഥാന സർക്കാർ.
റബർ വില കുത്തനെ താഴ്ന്നിട്ടും വില പിടിച്ച് നിറുത്തുന്നതിനുള്ള ശ്രമം റബർ ബോർഡോ കേന്ദ്ര - സംസ്ഥാന സർക്കാരുകളോ നടത്തുന്നില്ല. റബർ മേഖല വോട്ട് ബാങ്കാക്കിയ രാഷ്ട്രീയ പാർട്ടികളും പ്രസ്താവനക്കപ്പുറം സമ്മർദ്ദം ചെലുത്തുന്നില്ല. വിപണി വില 150 രൂപ കണക്കാക്കി കർഷക സബ്സിഡി പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ പഴയ കുടിശിക കൊടുത്തിട്ടില്ല. വില തറവിലയിലും താഴ്ന്നതോടെ സബ് സിഡിയും കൊടുക്കേണ്ട.
റബർ കർഷകനായ തോമസ് സെബാസ്റ്റ്യൻ പറയുന്നു.
ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 200 രൂപ ചെലവ് പ്രതീക്ഷിക്കുമ്പോഴാണ് 60 രൂപയുടെ കുറവ് വിലയിൽ ഉണ്ടായിട്ടുള്ളത്. ടാപ്പിംഗ് നടത്താതിരുന്നാൽ വെട്ടുകൂലിയെങ്കിലും ലാഭിക്കാം. വില തകർച്ച ഇങ്ങനെ തുടർന്നാൽ കൃഷി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ.
കുരുമുളകിന് ഡിമാൻഡില്ല.
ഇറക്കുമതി കൂടിയതോടെ കുരുമുളക് വില ക്വിന്റലിന് 100 രൂപ കുറഞ്ഞു. കർഷകർ സ്റ്റോക്ക് ചെയ്ത കുരുമുളക് പ്രളയം കഴിഞ്ഞതോടെ പൂത്ത് ഉപയോഗശൂന്യമായി. മൂല്യവർദ്ധിത ഉത്പ്പന്നങ്ങളായി കയറ്റുമതി ചെയ്യാനാണ് കുരുമുളക് ഇറക്കുമതി അനുവദിച്ചിട്ടുള്ളതെങ്കിലും ഇത് നാടൻ കുരുമുളകായി വീണ്ടും വിപണിയിൽ എത്തുന്നതാണ് വില ഇടിവിന് പ്രധാന കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |