പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) സംഘത്തിന്റെ സന്ദർശനം ഇന്ന് തുടങ്ങും. മിസോറാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.കെ.ആർ.എസ്. സാംബശിവ റാവു ചെയർമാനായ ആറംഗ സംഘമാണ് പരിശോധനക്കെത്തുന്നത്. തിരുനെൽവേലി മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫസർ രാജശേഖരൻ ബാലസുബ്രഹ്മണ്യമാണ് മെമ്പർ സെക്രട്ടറി. പ്രൊഫ.അമൃത് സെൻ (വിശ്വഭാരതി ശാന്തിനികേതൻ, പശ്ചിമ ബംഗാൾ), പ്രൊഫ.ഗജേന്ദ്ര കുമാർ പഥക് (യുണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്), പ്രൊഫ.പ്രിതി സക്‌സേന (വിദ്യ വിഹാർ, ലക്നൗ), പ്രൊഫ.ആർ.സി. പട്ടേൽ (യൂണിവേഴ്സിറ്റി ഓഫ് ബറോഡ) എന്നിവർ അംഗങ്ങളുമാണ്.
മൂന്നു ദിവസത്തെ സന്ദർശനം 23ന് അവസാനിക്കും. വിവിധ പഠന വകുപ്പുകളുടെയും സെല്ലുകളുടെയും ഭരണ നിർവ്വഹണ വിഭാഗത്തിന്റെയും പ്രവർത്തനം സംഘം പരിശോധിക്കും. സർവ്വകലാശാലയുടെ അടിസ്ഥാന സൗകര്യവും വിലയിരുത്തും. വിവിധ വകുപ്പുകളുടെ പ്രസന്റേഷൻ നടക്കും.
രണ്ടാമത്തെ സംഘം
കേരള കേന്ദ്ര സർവ്വകലാശാലയുടെ ചരിത്രത്തിലെ രണ്ടാമത്തെ നാക് സന്ദർശനമാണ് ഇത്തവണത്തേത്. പെരിയയിൽ സ്ഥിരം കാമ്പസ് യാഥാർത്ഥ്യമായതിന് ശേഷം ആദ്യത്തേതും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന നാക് ഗ്രേഡിംഗ് സർവ്വകലാശാലകളെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്. 2016 ലാണ് ആദ്യത്തെയും അവസാനത്തെയും നാക് സന്ദർശനമുണ്ടായത്. ബി പ്ളസ് പ്ളസ് ഗ്രേഡാണ് അന്ന് ലഭിച്ചത്. നാക് റാങ്കിംഗിൽ മുന്നേറ്റം ലക്ഷ്യമിട്ട് മാസങ്ങൾക്ക് മുൻപ് തന്നെ സർവ്വകലാശാല മുന്നൊരുക്കം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |