കോഴിക്കോട്: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ജില്ലയിൽ നിന്നും 20000 പ്രവർത്തകർ അണിചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 22ന് ഉച്ചയ്ക്ക് ശേഷം തൃശൂർ ചിറങ്ങരയിലെത്തുന്ന യാത്രയ്ക്കൊപ്പം കോഴിക്കോട് സൗത്ത്, നോർത്ത്, ബേപ്പൂർ മണ്ഡലങ്ങളിലെ പ്രവർത്തകർ അണിചേരും. 24ന് തലൂർ ബൈപ്പാസിൽ എത്തുന്ന യാത്രയ്ക്കൊപ്പം കോഴിക്കോട്, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളിലെ പ്രവർത്തകരും ചേരും. 25ന് വടക്കാഞ്ചേരിയിലെത്തുന്ന യാത്രയിൽ കുറ്റ്യാടി, വടകര, കൊയിലാണ്ടി മണ്ഡലത്തിലെ പ്രവർത്തകരും 27ന് പട്ടിക്കാടിലെ യാത്രയിൽ എലത്തൂർ മണ്ഡലത്തിലെ പ്രവർത്തകരും പങ്കാളികളാകും. 28ന് വണ്ടൂർ നടുവത്ത് എത്തുന്ന യാത്രയിൽ കൊടുവള്ളി, കുന്ദമംഗലം,ബാലശ്ശേരി മണ്ഡലത്തിലെ പ്രവർത്തകരും 29ന് ചുങ്കത്തറ മാർത്തോമോ കോളേജിൽ എത്തുന്ന ഭാരത് ജോഡോ യാത്രയിൽ തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ പ്രവർത്തകരും അണിചേരും.
പ്രതികളെ ന്യായീകരിക്കുന്ന സി.പി.എം
നടപടി പരിഹാസ്യം: കെ. പ്രവീൺകുമാർ
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതിൽ പൊലീസിനെ കുറ്റം പറഞ്ഞ് പ്രതികളെ ന്യായീകരിക്കുന്ന സി.പി.എം നടപടി പരിഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ .കെ പ്രവീൺകുമാർ പറഞ്ഞു. പൊലീസിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെയാണ് പ്രതികരിക്കേണ്ടത്. പിണറായി ഭരണത്തിൽ സി. പി .എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ എന്ത് അക്രമം ചെയ്താലും നടപടി സ്വീകരിക്കരുതെന്നാണ്
എൽ.ഡി.എഫിന്റെ പൊലീസ് നയം. നീതിബോധത്തോടെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സി.പി.എം സർവീസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. ആക്രമത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരൻ ദിനേശന് നിയമപരമായും ചികിത്സാപരമായും എല്ലാ സഹായങ്ങളും നൽകുമെന്നും പ്രവീൺകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |