കോഴിക്കോട്: സംസ്ഥാനത്ത് വിദ്യാർത്ഥികളെ നോട്ടമിട്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ പ്രതികരിക്കുന്ന അദ്ധ്യാപകരും ബലിയാടാവുന്നു. വിദ്യാലയ പരിസരം കേന്ദ്രമാക്കുന്ന ലഹരി സംഘത്തെ കാട്ടികൊടുക്കുന്ന അദ്ധ്യാപകരാണ് ഇക്കൂട്ടരുടെ കണ്ണിലെ കരടാവുന്നത്. പല അദ്ധ്യാപർക്ക് നേരെയും ലഹരി മാഫിയയുടെ വധഭീഷണി വരെ ഉണ്ടായിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ മയക്കുമരുന്ന് വിതരണക്കാരെക്കുറിച്ച് വിവരം നൽകുകയും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാർക്ക് നേരെയാണ് മയക്കുമരുന്ന് സംഘം ഭീഷണി ഉയർത്തുന്നത്. അദ്ധ്യാപകർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്ന പൊലീസിന് ഒന്നും കണ്ടെത്താൻ കഴിയാത്തതാണ് ലഹരി സംഘത്തിന്റെ വളർച്ചയ്ക്ക് വളമാവുന്നത്.
നർക്കോട്ടിക് സംഘത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്ന മയക്കുമരുന്ന് സംഘം ഓരോ പ്രദേശത്തെയും വിതരണക്കാർക്ക് അപ്പപ്പോൾ വിവരങ്ങൾ കൈമാറുന്നതാവാം ലഹരി വസ്തുക്കൾ കണ്ടെത്താൻ കഴിയാത്തതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ചില രക്ഷിതാക്കൾ അദ്ധ്യാപകരോടൊപ്പം നിൽക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തും. വിവരങ്ങൾ ധരിപ്പിക്കും. എന്നാൽ ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ല. മക്കളെ പൂർണ വിശ്വാസത്തിലെടുത്ത് അദ്ധ്യാപകരെ തള്ളുന്ന നിലപാടാണ് പലർക്കും. ഇതോടെ വിവരം നൽകിയ അദ്ധ്യാപകൻ പ്രതിക്കൂട്ടിലാവുന്ന സ്ഥിതിയാണ്. അദ്ധ്യാപകരും രക്ഷിതാക്കളും പൊലീസും ഒന്നിച്ചുനിന്നാൽ മാത്രമെ മയക്കുമരുന്ന് ലോബിയെ വിദ്യാലയ പരിസരത്ത് നിന്ന് തുരത്താൻ കഴിയൂവെന്നാണ് അദ്ധ്യാപകർ പറയുന്നത്.
'മയക്കുമരുന്ന് വിതരണക്കാരെക്കുറിച്ച് വിവരം നൽകുകയും മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുകയും ചെയ്യുന്ന അദ്ധ്യാപകർക്ക് നേരെയാണ് മയക്കുമരുന്ന് സംഘം ഭീഷണി ഉയർത്തുന്നത് '. കരീം പടുകണ്ടിൽ, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്.
'പൊലീസിൽ നിന്ന് വിവരം ചോരുന്നില്ല. അത്തരമൊരു ആക്ഷേപം ഒരു കേന്ദ്രത്തിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല' . പ്രകാശൻ പടന്നയിൽ, നർക്കോട്ടിക് അസി.കമ്മിഷണർ, കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |