തിരുവനന്തപുരം: ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് ഗവർണർ സൂചിപ്പിച്ചതോടെ ഭരണം സുഗമമാവില്ലെന്ന ചിന്തയിൽ ഗവർണർക്കെതിരെ രാഷ്ട്രീയ കടന്നാക്രമണം ശക്തമാക്കാൻ ഇടതുമുന്നണി.
ഇന്നലെ സി.പി.എം, സി.പി.ഐ മുഖപത്രങ്ങളിൽ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ അവസരവാദത്തിനെതിരെയും ജയിൻ ഹവാല ഇടപാടുകളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെപ്പറ്റിയുള്ള പുസ്തക പരാമർശം ഉദ്ധരിച്ചും ലേഖനങ്ങൾ വന്നു. മുഖ്യമന്ത്രി അടുത്ത ദിവസം വാർത്താസമ്മേളനത്തിൽ ഗവർണറുടെ ആക്ഷേപങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയേക്കും. ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന ഉറച്ചനിലപാടിൽ തുടരുന്ന ഗവർണർ ഇന്നലെ കേരള വി.സി നിയമന നടപടികൾ വേഗത്തിലാക്കാൻ അന്ത്യശാസനവും നൽകി.
രാജ്ഭവനിലെ അസാധാരണ വാർത്താസമ്മേളനത്തിൽ നിയമവിരുദ്ധ ബില്ലുകളിൽ എങ്ങനെ താനൊപ്പിടും എന്നാണ് ഗവർണർ ചോദിച്ചത്. ഈ പ്രസ്താവന രാഷ്ട്രീയ മുൻവിധിയാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി നേതൃത്വം. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവണർണർ നാളുകളോളം പിടിച്ചുവച്ച് അനിശ്ചിതത്വം സൃഷ്ടിച്ചാൽ രാഷ്ട്രീയനീക്കമായി കണ്ട് രാഷ്ട്രീയ പ്രചാരണം ശക്തിപ്പെടുത്താമെന്നാണ് സി.പി.എം, സി.പി.ഐ കണക്കുകൂട്ടൽ. ബി.ജെ.പി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിൽ ഭരണസ്തംഭനമുണ്ടാക്കാൻ ഗവർണർമാരെ സംഘപരിവാർ ഉപയോഗിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്നും ഇടതുനേതൃത്വം കരുതുന്നു. മുസ്ലിം ന്യൂനപക്ഷമാണെങ്കിലും കടുത്ത ന്യൂനപക്ഷവിരുദ്ധനെന്ന പ്രതീതിയാണ് ആരിഫ് മുഹമ്മദ്ഖാനെപ്പറ്റിയുള്ളത്. പൗരത്വ ഭേദഗതി നിയമത്തിലെ നിലപാടാണ് കാരണം. അതിനാൽ വരുന്ന തിരഞ്ഞെടുപ്പുകളിലടക്കം ഗവർണർക്കെതിരായ യുദ്ധം ഇടതുമുന്നണിക്ക് ഗുണമാകുമെന്നാണ് വിലയിരുത്തൽ.
വിഷയം ദേശീയതലത്തിൽ ചർച്ചയാക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി രാഷ്ട്രപതിക്ക് കത്തയച്ചത്. പ്രതിപക്ഷത്തെ പോലെ ഗവർണർമാർ പെരുമാറുന്നുവെന്ന ആക്ഷേപമുയരുന്ന ബി.ജെ.പി ഇതര സർക്കാരുകളെ ഒപ്പം നിറുത്തിയുള്ള രാഷ്ട്രീയപ്പോരാട്ടത്തിനും നീക്കമുണ്ടായേക്കാം.
മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളാകും ഗവർണർക്കെതിരെ രാഷ്ട്രീയവിമർശനം ഉയർത്തുക. അങ്ങനെ പ്രതികരിക്കുമ്പോൾ പൊതുജനവിരോധം പിടിച്ചുപറ്റുന്ന പ്രവൃത്തികളിലേക്ക് നീങ്ങാതിരിക്കാനുള്ള ജാഗ്രത പാർട്ടിഘടകങ്ങൾക്ക് സി.പി.എം നൽകിയിട്ടുണ്ട്.
ഗവർണറുടെ രാജ്ഭവൻ വാർത്താസമ്മേളനം രാഷ്ട്രീയമായി ഗുണമായെന്ന ചിന്തയും ഇടതുകേന്ദ്രങ്ങളിലുണ്ട്. ഭരണഘടനാസ്ഥാപനങ്ങൾ തമ്മിലുള്ള ഔദ്യോഗിക കത്തിടപാടുകൾ പരസ്യമാക്കിയത് ഭരണഘടനാലംഘനമെന്ന് കാട്ടി കോടതിയിലെത്തിക്കാൻ ശ്രമിച്ചേക്കും. പേരറിവാളൻ കേസിൽ മന്ത്രിസഭയ്ക്ക് വിധേയമായി ഗവർണർ പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി കർശനമായി വ്യക്തമാക്കിയതും ആയുധമാക്കിയേക്കും. ബിനോയ് വിശ്വത്തിന്റെ കത്തും സി.പി.എം സംസ്ഥാനസെക്രട്ടറിയടക്കം നേതാക്കളുടെ പ്രതികരണവും ഈ വഴിക്കുള്ള സൂചന നൽകുന്നു.
ഗവർണർ പിന്നോട്ടില്ല
കേരള വി.സി സെർച്ച് കമ്മിറ്റിയിലേക്ക്
പ്രതിനിധിയെ നൽകാൻ നിർദ്ദേശം
തിരുവനന്തപുരം: സർക്കാരുമായുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ, കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ ഉടൻ നിശ്ചയിച്ച് അറിയിക്കാൻ വി.സി വി.പി.മഹാദേവൻ പിള്ളയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രേഖാമൂലം നിർദ്ദേശം നൽകി. മഹാദേവൻ പിള്ളയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കുകയാണ്.
സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ട് ഗവർണർ നേരത്തേ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. സെനറ്റ് പ്രതിനിധിയെ അറിയിച്ചില്ലെങ്കിൽ വി.സി നിയമനത്തിന് വിജ്ഞാപനമിറക്കുന്നതടക്കമുള്ള നടപടികളുമായി ഗവർണർ മുന്നോട്ടുപോകും. ഗവർണറുടെ നിർദ്ദേശത്തോടെ വി.സിക്ക് സ്പെഷ്യൽ സെനറ്റ് യോഗം വിളിക്കാതിരിക്കാനാവില്ല.
കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെ പ്രതിനിധിയാക്കിയും കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടുസത്യനാരായണയെ യു.ജി.സി പ്രതിനിധിയാക്കിയുമാണ് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
ജൂൺ15ന് സെനറ്റ് ചേർന്ന് ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ.വി.കെ.രാമചന്ദ്രനെ സെനറ്റിന്റെ പ്രതിനിധിയാക്കിയിരുന്നെങ്കിലും വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബിൽ നിയമസഭയിലെത്തും മുൻപ്, രാമചന്ദ്രൻ സ്വയം ഒഴിഞ്ഞു. വീണ്ടും സെനറ്റ് വിളിച്ച് പ്രതിനിധിയെ നിശ്ചയിക്കാൻ കൂടുതൽ സമയംതേടി കേരള വി.സി ഗവർണർക്ക് കത്തെഴുതിയതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട്, ആഗസ്റ്റ് അഞ്ചിന് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
പുതിയ നിയമഭേദഗതിയിൽ സെനറ്റിനു പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തതിനാൽ നിലവിലെ നിയമമനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്. വി.സി നിയമനത്തിന് ഗവർണർ വിജ്ഞാപനമിറക്കിയാൽ സെർച്ച് കമ്മിറ്റിക്ക് വി.സിയാകാൻ യോഗ്യരായവരുടെ അപേക്ഷ സ്വീകരിക്കാനും നിയമനത്തിന് പാനൽ നൽകാനും കഴിയും. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി നിയമവിരുദ്ധമാണെന്ന് കേരള സർവകലാശാലാ സെനറ്റ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
വിവാദമല്ലാത്ത ബില്ലുകളിൽ
ഗവർണർ ഇന്ന് ഒപ്പിടും
തിരുവനന്തപുരം:നിയമസഭ പാസാക്കി അയച്ച 11ബില്ലുകളിൽ നിയമപരമായും ഭരണഘടനാപരമായും പ്രശ്നമില്ലാത്തവയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഒപ്പിട്ടേക്കും. ബില്ലുകളിൽ ഇന്നലെ ഗവർണർ സൂക്ഷ്മ പരിശോധന നടത്തി. ബില്ലുകൾ നിയമമാകേണ്ട സാഹചര്യം രാജ്ഭവൻ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു. ബില്ലുകളിൽ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് വിവരം. ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് പോവുന്ന ഗവർണർ ഗോഹട്ടി, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം ഒക്ടോബർ മൂന്നിനേ മടങ്ങിയെത്തൂ. ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസർവീസ്, പി.എസ്.സി, വ്യവസായ ഏകജാലക ക്ലിയറൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം, ധനഉത്തരവാദിത്വ ഭേദഗതി തുടങ്ങിയ ബില്ലുകളാവും ഒപ്പിടുക.
യാത്രയ്ക്ക് മുൻപ് ബില്ലുകളിൽ ഒപ്പിട്ട് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയെന്ന വിമർശനത്തിന്റെ മുനയൊടിക്കാനാണ് ഗവർണറുടെ നീക്കം. ലോകായുക്ത, വൈസ്ചാൻസലർ നിയമനം തുടങ്ങിയ നിയമഭേദഗതി ബില്ലുകൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് ഗവർണർ നിലപാടെടുത്ത സാഹചര്യത്തിൽ അവയിൽ ഒപ്പിടാനിടയില്ല. ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതിബിൽ നിയമമായാൽ ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ഗവർണർ വിലയിരുത്തി.
വൈസ്ചാൻസലർ നിയമന ഭേദഗതി നിയമമായാൽ, സർക്കാർ നൽകുന്ന നിയമനശുപാർശ അംഗീകരിക്കാൻ താൻ ബാദ്ധ്യസ്ഥനാവുമെന്നും വി.സി നിയമനത്തിന്റെ സ്വതന്ത്രസ്വഭാവം ഇല്ലാതാവുമെന്നുമാണ് ഗവർണർ വിലയിരുത്തുന്നത്.
ബില്ലുകൾ ഒപ്പിടും മുൻപ് വകുപ്പ് മന്ത്രിമാരോ സെക്രട്ടറിമാരോ രാജ്ഭവനിലെത്തി, വിശദീകരിക്കണമെന്ന് ഗവർണർ ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാർക്കൊപ്പം പേഴ്സണൽ സ്റ്റാഫ് രാജ്ഭവനിലെത്തരുതെന്ന് മുഖ്യമന്ത്രിക്ക് കത്തും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |