കുന്നത്തൂർ: ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തിൽ അജിയുടെയും ശാലിനിയുടെയും മകൾ അഭിരാമിയാണ് (19) മരിച്ചത്. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിരാമി.
ഇന്നലെ വൈകിട്ട് നാലരയോടെ കിടപ്പുമുറിയിലെ ഫാനിൽ ചുരിദാറിന്റെ ഷാൾ കൊണ്ട് തൂങ്ങുകയായിരുന്നു. സംഭവസമയം വൃദ്ധയായ അമ്മൂമ്മ ശാന്തമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവർ അഭിരാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതാരത്തെ കേരള ബാങ്ക് ശാഖയിൽ നിന്ന് ഭവന നിർമ്മാണത്തിനായി അജി 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുർന്ന് ബാങ്ക് മാനേജരും പൊലീസും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ച് മടങ്ങി. ഈ സമയം വീട്ടിൽ അഭിരാമിയുടെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. ബന്ധുവീട്ടിലായിരുന്ന അജിയും ഭാര്യ ശാലിനിയും അഭിരാമിയും വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഏകമകളായ അഭിരാമി എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ളസ് നേടിയിരുന്നു.
അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി നടപടികൾ ഒഴിവാക്കുന്നതിനെപ്പറ്റി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയിലാണ് മകളുടെ മരണവിവരം അറിയുന്നത്. ഭൂമി ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിപ്പിക്കുന്ന ആദ്യഘട്ട നടപടിയാണ് നടന്നതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. പത്രപരസ്യവും നൽകിയ ശേഷമാണ് ജപ്തി നടപ്പാക്കുന്നതെന്നും ഇവർ പറയുന്നു.
വിദേശത്ത് ജോലിയായിരുന്ന അജി കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലെത്തിയതാണ്. ഇതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. കഴിഞ്ഞ മാർച്ചിലും ഒന്നര ലക്ഷം രൂപ അടച്ചിരുന്നതായി പറയുന്നു. നോട്ടീസ് പതിക്കരുതെന്നും രണ്ടു ദിവസത്തെ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ലെന്ന് അയൽക്കാർ പറഞ്ഞു. ശാസ്താംകോട്ട ഡിവൈ.എസ്. പി ഷെരീഫിന്റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്കു ശേഷം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |