അനുമതി നൽകേണ്ടത് ഗവർണർ
തിരുവനന്തപുരം:'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തതു പോലെ, മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച ഗവർണറുടെ വാർത്താസമ്മേളനം നിയമക്കുരുക്കിന് വഴിതുറക്കുന്നു. നാട്ടുകാരനായ കണ്ണൂർ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജിയെത്തും. തിരുവനന്തപുരത്തെ ഒരു സംഘടന തയ്യാറാക്കിയ ഹർജിയിൽ സ്വജനപക്ഷപാതത്തിന് മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.
കേന്ദ്രത്തിന്റെ ചട്ടഭേദഗതി പ്രകാരം മുഖ്യമന്ത്രിയുടെ നിയമന അധികാരിയായ ഗവർണറാണ് കേസെടുക്കാൻ അനുമതി നൽകേണ്ടത്. ഇതോടെ, സർക്കാരുമായുള്ള ഉടക്കിന്റെ കടിഞ്ഞാൺ വീണ്ടും ഗവർണറുടെ കൈയിലാവും.
ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന ആവശ്യവുമായി 2021 ഡിസംബർ എട്ടിനും 16നും മുഖ്യമന്ത്രി അയച്ച കത്തുകളും ഗവർണർ പുറത്തുവിട്ടിട്ടുണ്ട്. ഇവ പ്രധാന തെളിവുകളാക്കിയാണ് ഹർജി. അതിനാൽ ഗവർണർക്ക് അനുമതി നൽകാതിരിക്കാനാവില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു. നിയമനടപടികളിൽ നിന്ന് പരിരക്ഷയുള്ള ഗവർണറെ സാക്ഷിയാക്കാനാവില്ല. കേസിന് അനുമതി നൽകിയാൽ മുഖ്യമന്ത്രിക്ക് സ്വന്തം വകുപ്പിന്റെ കീഴിലുള്ള വിജിലൻസിന്റെ അന്വേഷണം നേരിടേണ്ടിവരും. 2011ൽ പാമോയിൽ കേസിൽ വിജിലൻസ് അന്വേഷണം നേരിടണമെന്ന കോടതി ഉത്തരവോടെ ഉമ്മൻചാണ്ടി ആഭ്യന്തരം ഒഴിഞ്ഞിരുന്നു.
വിജിലൻസിന്റെ പരിധിയിൽ
ഔദ്യോഗിക കൃത്യനിർവഹണത്തിലെ അഴിമതി, സ്വജനപക്ഷപാതം, പദവി ദുരുപയോഗം, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ സ്ഥാപിതതാത്പര്യത്തോടെയുള്ള നടപടികൾ
കുരുക്കായി രണ്ട് കത്തുകൾ
2021ഡിസംബർ എട്ട്
''കണ്ണൂർ വൈസ്ചാൻസലർ പുനർനിയമനം യു. ജി.സി. ചട്ടങ്ങൾ പാലിച്ചാണ്. ഇതിൽ ഗവർണർക്ക് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. സർവകലാശാലകളുടെ തലപ്പത്ത് സമർത്ഥരായ അക്കാഡമിക് വിദഗ്ദ്ധരെത്തണമെന്നാണ് സർക്കാരിന്റെ താത്പര്യം.''
2021ഡിസംബർ 16
'' കണ്ണൂർ വി.സി. പുനർനിയമനത്തിൽ ഗവർണറുടെ പരാമർശങ്ങൾ മാദ്ധ്യമവാർത്തയായതിൽ ഖേദമുണ്ട്. വി.സി പുനർനിയമനത്തിന് നിയമോപദേശം എത്തിച്ചത് നിയമവിരുദ്ധമല്ല.''
''സ്വന്തം ജില്ലക്കാരനായ വി.സിക്ക് പുനർനിയമനം നൽകണമെന്ന് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവായതിനാൽ അഭിപ്രായത്തിന് വെയ്റ്റേജ് നൽകാമെന്നറിയിച്ചു. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സമ്മർദ്ദം തുടങ്ങി. സെർച്ച്കമ്മിറ്റി റദ്ദാക്കാൻ മന്ത്രി ബിന്ദുവും കത്തെഴുതി. എ.ജിയുടെ നിയമോപദേശം കാട്ടി തന്നെ സമ്മർദ്ദത്തിലാക്കി. പുനർനിയമനം നടത്തിയത് ഞാൻ ചെയ്ത തെറ്റാണ്''
-ആരിഫ് മുഹമ്മദ്ഖാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |