പുനലൂർ: ബൈക്ക് മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. നഗരസഭയിലെ താമരപ്പള്ളി പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ കള്ളൻ മുകേഷ് എന്ന മുകേഷിനെ (32) യാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മുകേഷും സുഹൃത്തുക്കളും ചേർന്ന് കൂനംകുഴിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു. ബൈക്ക് ഉടമസ്ഥന്റെ പരാതിയിൽ പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെ മുകേഷ് കലയനാടുണ്ടെന്ന് പുനലൂർ ഡിവൈ.എസ്.പി.ബി. വിനോദിന് വിവരം ലഭിച്ചു. തുടർന്ന് പുനലൂർ ഇൻസ്‌പെക്ടർ രാജേഷ് കുമാർ, എസ്.ഐമാരായ അജികുമാർ, ഷിബു കുളത്തുമൺ, ജീസ് മാത്യു, തോമസ്, സി.പി.ഓ മാരായ മോനി ആർ.ചന്ദ്രൻ, ഉമേഷ്, രജിത് ലാൽ, അജീഷ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടാനെത്തിയപ്പോൾ മുകേഷ് അരയിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. നിരവധി മോഷണം, അക്രമ കേസുകളിൽ പ്രതിയായ ഇയാൾ ആറ് മാസങ്ങൾക്ക് മുമ്പ് പത്തനാപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ആ കേസിലും കാസർഗോഡ് ചീമേനി പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലും ഉൾപ്പെടെ ഇയാൾ ജാമ്യത്തിൽ കഴിഞ്ഞു വരികയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |