നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയ രേഖകൾ ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറി
ഒറ്റപ്പാലം: പൈപ്പ് ലൈൻ സ്ഥാപിക്കാനായി ജല അതോറിറ്റി വെട്ടിപ്പൊളിച്ചിട്ട നഗര പാതയുടെ നവീകരണത്തിന് വഴി തെളിഞ്ഞു. അറ്റകുറ്റപ്പണികൾക്ക് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ 1.08 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. ഇതനുസരിച്ച് പാലക്കാട് - ഒറ്റപ്പാലം പാതയിൽ നഗരത്തിലെ മേലെ പെട്രോൾ പമ്പ് മുതൽ ലക്ഷ്മി തിയറ്റർ വരെ നവീകരിക്കും. പഴകിയ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പാതക്കിരുവശവും പൊളിച്ചിട്ട് മാസങ്ങളേറെയായി.
ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നതിന് ഒരു കാരണവും നഗരപാതയുടെ തകർച്ചയാണ്. പണിപൂർത്തിയാക്കിയതിന്റെ രേഖകൾ സമർപ്പിക്കാത്തതാണ് നവീകരണ പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ തുടരാൻ കാരണമെന്നതായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രതികരണം.
അടുത്ത കാലത്ത് നടന്ന താലൂക്ക് വികസന സമിതി യോഗങ്ങളിലെ പതിവ് പരാതിയായി വിഷയം മാറിയിരുന്നു. പാതയുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് നേരത്തെ പദ്ധതി തയാറാക്കിയിരുന്നു. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയതിന്റെ രേഖകൾ കഴിഞ്ഞദിവസം ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടെയാണ് കാര്യങ്ങൾ എളുപ്പമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |