ഭോപ്പാൽ : നമീബിയയിൽ നിന്നും രാജ്യത്തേക്ക് കൊണ്ടു വന്ന ചീറ്റകൾക്ക് ഇഷ്ടഭോജ്യമാവുമെന്ന് കരുതിയ രാജസ്ഥാനിലെ പുള്ളിമാനെ നൽകാനാവില്ലെന്ന് ബിഷ്‌ണോയ്സമുദായം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തങ്ങളുടെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയക്കാൻ അഖില ഭാരതീയ ബിഷ്‌ണോയ് മഹാസംഘ് കത്തയക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാജസ്ഥാനിൽ നിന്നുള്ള ചിതലിനെ (പുള്ളിമാൻ) ചീറ്റകളെ പാർപ്പിക്കുന്ന കുനോയിലേക്ക് കൊണ്ടു വന്നിട്ടില്ലെന്ന് മദ്ധ്യപ്രദേശ് സർക്കാർ അറിയിച്ചു.
രാജസ്ഥാനിൽ നിന്നും മാനുകളെ കുനോ നാഷണൽ പാർക്കിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ സർക്കാർ തള്ളിയത്. രാജസ്ഥാനിൽ ചിതലുകൾ വംശനാശത്തിന്റെ വക്കിലാണെന്നും അശാസ്ത്രീയവും വിവേകശൂന്യവുമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് അഖില ഭാരതീയ ബിഷ്‌ണോയ് മഹാസംഘ് പ്രസിഡന്റ് ദേവേന്ദ്ര ബിഷ്‌ണോയ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങുന്നവരാണ് ബിഷ്‌ണോയി സമൂഹം. ചീറ്റകൾക്ക് ആഹാരമാക്കാൻ തങ്ങളുടെ പുള്ളിമാനുകളെ കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. 2020 ലെ കണക്ക് പ്രകാരം രാജസ്ഥാനിൽ 3,040 പുള്ളിമാനുകൾ (ചിതലുകൾ) ഉണ്ടായിരുന്നു. രാജസ്ഥാന് പുറമേ ഹരിയാനയിലും മാനുകളെ അയക്കുന്നതിനെതിരെ ബിഷ്‌ണോയി സമുദായാംഗങ്ങൾ പ്രതിഷേധിച്ചു. ഫത്തേഹാബാദിലെ മിനി സെക്രട്ടറിയേറ്റിന് മുൻപിലാണ് അവർ പ്രതിഷേധിച്ചത്. അനിശ്ചിതകാല സമരം നടത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
ആദ്യ ദിനം ബീഫ്
നമീബിയയിൽ നിന്നും ഭക്ഷണമൊന്നും നൽകാതെ ഒഴിഞ്ഞ വയറുമായെത്തിയ ചീറ്റകൾക്ക് ആദ്യം നൽകിയത് ബീഫാണ്. രണ്ട് കിലോ ബീഫ് വീതമാണ് എട്ടു ചീറ്റകൾക്കും നൽകിയത്. കുനോയിലെ പുതിയ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെട്ടുവരുന്ന ചീറ്റകൾ ആഹാരം സ്വീകരിക്കുമോ എന്ന് സംശയമായിരുന്നു. എന്നാൽ എട്ടെണ്ണത്തിൽ ഏഴ് ചീറ്റകളും ബീഫ് കഴിക്കാൻ കൂട്ടാക്കി. ഞായറാഴ്ച വൈകിട്ടാണ് ആദ്യ ഭക്ഷണം ചീറ്റകൾക്ക് നൽകിയത്. എന്നാൽ ചില ചീറ്റകൾ ഭക്ഷണം മുഴുവൻ കഴിച്ചില്ല. എന്നാൽ ഇതിൽ അസ്വാഭാവികത ഇല്ലെന്ന് അധികൃതർ പറഞ്ഞു. സാധാരണ മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം ആഹാരം കഴിക്കുന്ന ജീവികളാണ് ചീറ്റകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |