SignIn
Kerala Kaumudi Online
Thursday, 25 April 2024 11.53 AM IST

പൊലീസിന് മുകളിൽ നിന്ന് നിർദേശം കിട്ടിക്കഴിഞ്ഞു, വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പു വരുത്തിയില്ലെങ്കിൽ പണി

vehicle-inspection

റോഡിലെ കുഴികളും നിയമലംഘനങ്ങളും കാരണമുണ്ടാകുന്ന റോഡ് അപകടങ്ങൾ നിരന്തരം വാർത്തയാകുമ്പോഴും കേരളത്തിലെ ഒട്ടുമിക്ക പ്രധാനനിരത്തുകളിലും നിർമ്മിതബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ സ്ഥാപിച്ചെങ്കിലും നിയമലംഘകർക്ക് 'പണി' കൊടുത്തു തുടങ്ങിയില്ല. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററിന്റെ ഡേറ്റ കൈമാറ്റമുൾപ്പെടെയുള്ള സാങ്കേതികനടപടികൾ വൈകുന്നതാണ് പ്രവർത്തനം തുടങ്ങാത്തതിന് കാരണമെന്നാണ് പറയുന്നത്. റോഡിലെ ഗതാഗതക്കുരുക്ക് കാരണമുളള സമയനഷ്ടം ഒഴിവാക്കാൻ ചീറിപ്പായുന്ന ബസുകളും ലോറികളും മറ്റ് സ്വകാര്യവാഹനങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങൾ അനുദിനം കൂടിവരികയാണ്. റാേഡുകളിലെ കുഴിയാണ് ഗതാഗതക്കുരുക്കിന് പ്രധാനകാരണമെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാൽ വാഹനപ്പെരുപ്പവും ബസുകളെ ആശ്രയിക്കാതെ കൂടുതൽ പേർ കാറുകളിലേക്ക് ഇരുചക്രവാഹനങ്ങളിലേക്കും മാറിയതുമെല്ലാം റോഡുകളിൽ തിരക്ക് കൂട്ടുന്നുണ്ട്. തിരക്ക് കൂടുന്തോറും നിയമലംഘനവും കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. നിയമലംഘകരെ മുളയിലേ പിടികൂടിയില്ലെങ്കിൽ റോഡുകളിൽ മരിച്ചുവീഴുന്നവരും ജീവച്ഛവങ്ങളാകുന്നവരും ഇനിയും കൂടിവരും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ തെളിവുസഹിതം നിയമലംഘകരെ പിടികൂടാൻ കഴിയുന്ന സംവിധാനമാണ്. റോഡിലെ എല്ലാത്തരം നിയമലംഘനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തി അതത് ജില്ലാ കൺട്രോൾ റൂമുകൾ വഴി പിഴ ഈടാക്കുന്നതിനായാണ് മോട്ടോർ വാഹനവകുപ്പ് ആധുനിക കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കുക, കൂടുതൽ ആളുകളെ കയറ്റുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ കാമറകളിൽ തെളിയും.

ഇ-ചെലാൻ വഴി പിഴ ഈടാക്കും. നിയമലംഘനങ്ങളുടെ ചിത്രം സഹിതം തെളിവ് നൽകി പിഴ ഈടാക്കും. പാർക്കിംഗ് നിയമലംഘനങ്ങൾ പിടിക്കാനുളള കാമറകളുമുണ്ട്.കെൽട്രോണിന്റെ നേതൃത്വത്തിലാണ് കാമറകൾ സജ്ജമാക്കിയത്. ഭൂരിഭാഗം ജില്ലകളിലും കൺട്രോൾ റൂമുകളും ഒരുക്കി. ഇനി അത് എന്ന് കണ്ണുതുറക്കുമെന്ന് മാത്രം വ്യക്തമല്ല. എല്ലാ ജില്ലകളിലും ഒരുമിച്ച് പ്രവർത്തനം തുടങ്ങുമെന്നാണ് പറയുന്നത്. ജില്ലയിൽ അമ്പതോളം ഇടങ്ങളിൽ കാമറകൾ സ്ഥാപിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. 700 ലേറെ കാമറകൾ പലസമയങ്ങളിലായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണം പൂർണ്ണമായും ഇല്ലാതായതിനുശേഷം റോഡപകടങ്ങളിൽ വൻവർദ്ധനയുണ്ടായെന്നാണ് അധികൃതർ പോലും സമ്മതിക്കുന്നത്. ഏപ്രിൽ ഒന്നിന് കാമറകൾ പ്രവർത്തനമാരംഭിക്കും എന്നായിരുന്നു ആദ്യവിവരം. പിന്നീട് ജൂണിൽ തുടങ്ങാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ഉദ്യോഗസ്ഥരില്ലാതെ നിയമലംഘനങ്ങൾ കണ്ടെത്താമെന്നതാണ് കാമറകളുടെ പ്രധാന പ്രത്യേകത. മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ സോഫ്റ്റ് വെയറുമായാണ് കാമറകളെ ബന്ധിപ്പിച്ചിരിക്കുന്നത്. റോഡുകളിൽ നിയമം ലംഘിച്ചവരെ കാമറ തന്നെ കണ്ടെത്തുമെന്നുള്ളതാണ് സവിശേഷത. വാഹനത്തിനുള്ളിലേക്ക് വരെ കാമറ സൂം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാവും.

കാമറയില്ലെങ്കിലും പണി കിട്ടും

കാമറ പ്രവർത്തിപ്പിക്കുന്നത് വൈകുമ്പോഴും റോഡുകളിലെ നിയമലംഘനങ്ങൾ കണ്ടെത്താനുളള നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽഫോണിൽ സംസാരിക്കുക, സന്ദേശം അയയ്‌ക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയവ ഗുരുതരമായ നിയമലംഘനങ്ങളായി പരിഗണിക്കാനാണ് പൊലീസിനുളള നിർദ്ദേശം. സ്വന്തം സുരക്ഷയ്ക്ക് പുറമേ, പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായി ഇത്തരം പ്രവണത ഉപേക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചും, മറ്റ് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർ കഴുത്തിനും ചെവിക്കുമിടയിൽ ഫോൺ വെച്ചും വാഹനമോടിക്കുന്നതും തടയും.

ശ്രദ്ധ അനിവാര്യം

ഡ്രൈവിംഗിനിടയിൽ ശ്രദ്ധപുലർത്തേണ്ട നിരവധി കാര്യങ്ങളുണ്ട്. മൊബൈൽ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ അപകടങ്ങളിലെ ആദ്യ വില്ലൻ മൊബൈൽ തന്നെയാണ്. ഡ്രൈവിംഗിനിടയിൽ ഫോണിൽ സംസാരിക്കുന്നതും സന്ദേശം അയയ്ക്കുന്നതും ചിത്രീകരണം നടത്തുന്നതും നിയമലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പിഴ നൽകുന്നതിനൊപ്പം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഫോൺ ഉപയോഗം കുറയ്ക്കാനുള്ള ബോധവത്കരണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

നിരത്തുകളിൽ നിയമം തെറ്റിച്ച് പായുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഉയർന്ന ശബ്ദത്തിൽ ഹോൺ മുഴക്കുക, അപകടകരമായും അമിത വേഗതയിലും വാഹനം ഓടിക്കുക, യാത്രക്കാർക്ക് ടിക്കറ്റ് നിരസിക്കുക, കുട്ടികളോടും സ്ത്രീകളോടും അപമര്യാദയായി പെരുമാറുക തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദ്ദേശം. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. നിയമാനുസൃതമല്ലാത്ത എയർഹോൺ, മ്യൂസിക് സിസ്റ്റം എന്നിവ ബസുകളിൽ നിന്നൊഴിവാക്കണമെന്ന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ചോരചിന്തി ദേശീയ-സംസ്ഥാനപാതകൾ

ദേശീയ-സംസ്ഥാനപാതകളെല്ലാം അപകടങ്ങളുടേയും നിയമലംഘനങ്ങളുടേയും കാര്യത്തിൽ ഒരുപോലെയാണ്. കുഴികളും അതുപോലെ തന്നെ. പാലക്കാട് ദേശീയപാതയിൽ അപകടങ്ങളൊഴിഞ്ഞ ദിവസമില്ല. മുടിക്കോട് ജംഗ്ഷനിൽ നിരന്തരം അപകടങ്ങളുണ്ടായപ്പോഴാണ് എം.പിയുടെ നേതൃത്വത്തിൽ ഈയിടെ ദേശീയപാത അതോറിറ്റിയുമായി യോഗം ചേർന്നത്. കൂനിന്മേൽ കുരുവായി നിർമ്മാണപ്രവർത്തനങ്ങളിലെ അശാസ്ത്രീയതയുമുണ്ട്. തൃശൂരിൽ മദ്യപിച്ച ഡ്രൈവർമാരെ പിടികൂടിയതിന് പിന്നാലെ മിന്നൽ പരിശോധനകളും നടപടികളും പൊലീസ് കടുപ്പിച്ചിരുന്നു. കൃത്യസമയത്ത് ഓടിച്ചെത്തണമെന്ന ന്യായം പറഞ്ഞ് അപകടകരമായി ബസുകൾ ഓടിക്കുന്നതും തിരക്കുള്ള വഴികളിൽ കുത്തിക്കയറ്റിപ്പോകുന്നതും പതിവാണ്.

സ്വകാര്യ ബസിന് വഴിയൊഴിഞ്ഞു കൊടുത്തില്ലെന്നാരോപിച്ച് കാറിനും ഡ്രൈവർക്കും നേരെ ഗുണ്ടകളെപ്പോലെ ആക്രമണം നടത്തിയ ബസ് ജീവനക്കാരും മുൻപ് അറസ്റ്റിലായിരുന്നു. ബസ് പിന്നിലേക്കെടുത്തു മനഃപൂർവം കാറിലിടിപ്പിക്കുകയും ഇരുമ്പുവടി ഉപയോഗിച്ച് കാർ ഡ്രൈവറുടെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. സ്വകാര്യ ബസുകളുടെ അപകടരമായ ഡ്രൈവിംഗിനെക്കുറിച്ച് നിരവധി പരാതികൾ പൊലീസിന് ലഭിക്കുന്നുണ്ട്. നടപടികൾ എടുക്കുന്നുമുണ്ട്. എന്നാൽ നടപടികളില്ലാതാകുമ്പോൾ വീണ്ടും അവർ പഴയപടിയാകുന്നുവെന്നാണ് പൊലീസ് തന്നെ സമ്മതിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, VEHICLE, INSPECTION, AUTO, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.