ഇരുപത്തിയഞ്ച് വർഷമായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചെന്നൈയിലെ പ്രമുഖ വ്യവസായി അബ്ദുൾ ഗനി ഭഗവാന് സംഭാവനയായി നൽകിയത് ഒരു കോടി. പണവും, സാധനങ്ങളുമായാണ് സംഭാവന നൽകിയത്. ഇദ്ദേഹവും കുടുംബവും ചൊവ്വാഴ്ച വെങ്കിടേശ്വര ഭഗവാനെ ദർശിച്ചിരുന്നു. ക്ഷേത്രത്തിന് സമീപമായി പുതുതായി നവീകരിച്ച ശ്രീ പത്മാവതി ഗസ്റ്റ് ഹൗസിനുള്ള 87 ലക്ഷം രൂപയുടെ ഫർണിച്ചറുകളും പാത്രങ്ങളും നൽകിയ വ്യവസായി, അന്നപ്രസാദം ട്രസ്റ്റിന് വേണ്ടിയുള്ള 15 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും കൈമാറി.
ഇതിന് മുൻപും തിരുപ്പതി ക്ഷേത്രത്തിലേക്ക് ഗനി ഉദാരമായി സംഭാവന നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപന സമയത്ത് ക്ഷേത്ര പരിസരം അണുവിമുക്തമാക്കാനായി വാഹനത്തിൽ ഘടിപ്പിച്ച മൾട്ടിഡൈമൻഷണൽ സ്‌പ്രേയർ ഗനി സംഭാവന ചെയ്തിരുന്നു. ക്ഷേത്രത്തിലെ നിത്യഅന്നദാന കേന്ദ്രത്തിലേക്ക് പച്ചക്കറികൾ കൊണ്ടപോകുന്നതിനായി എയർകണ്ടീഷൻ ചെയ്ത ട്രക്കും നേരത്തെ ഗനി സംഭാവനയായി നൽകിയിരുന്നു.
കഴിഞ്ഞ 25 വർഷത്തിലേറെയായി താൻ ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് ഗനി പറഞ്ഞു. ഗനി എങ്ങനെ ക്ഷേത്രത്തിലെ വിശ്വാസിയായി മാറി എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. 'അതൊരു ബന്ധമാണ്, ഞാനത് രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. വെങ്കിടേശ്വര, അള്ളാ അല്ലെങ്കിൽ യേശു... ദൈവം ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ലളിതമായ സമവാക്യം ആളുകൾ മനസിലാക്കുന്നില്ല എന്നതാണ് ഇപ്പോൾ നേരിടുന്ന ആത്യന്തിക വെല്ലുവിളി, 'ഗനി പറയുന്നു.
ഇക്കുറി ബ്രഹ്മോത്സവം ആഘോഷമാകും
സെപ്തംബർ 27ന് ആരംഭിക്കുന്ന വെങ്കിടേശ്വര ഭഗവാന്റെ വാർഷിക ബ്രഹ്മോത്സവങ്ങൾക്കായി അധികൃതർ ഒരുങ്ങുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉത്സവം ആഘോഷപൂർവം നടക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള 88 സാംസ്‌കാരിക സംഘങ്ങൾ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ കലകളും നൃത്തരൂപങ്ങളും അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |