ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ ആത്മീയദർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇനി നടത്തേണ്ടതെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഓർമ്മിപ്പിച്ചു. ഗുരുവിന്റെ ആത്മീയത പുതുതലമുറയ്ക്ക് പകർന്നു നൽകാനുള്ള കടമ നമുക്കുണ്ടെന്നും ഇക്കാര്യത്തിൽ ശിവഗിരി മഠത്തിലെ സ്വാമിമാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 95-ാമത് മഹാസമാധിയോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന സമ്മേളനവും ഉപവാസ യജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവരാശിക്ക് വഴികാട്ടിയാവുന്നതാണ് ഗുരുവിന്റെ ആത്മീയദർശനം. ഗുരുദേവനെ നിശ്ചിതമായ ഒരു ചട്ടക്കൂട്ടിൽ ഒതുക്കി നിറുത്തേണ്ടതല്ല.ലോകത്തെ ഒന്നായി നിറുത്താനുള്ള കാഴ്ചപ്പാടാണ് ഗുരുവിന്റെ ദർശനത്തിലുള്ളത്. മാനവരാശിയെ നിലനിറുത്താനുളള അമൂല്യമായ സമ്പത്താണ് ദർശനം. രവീന്ദ്രനാഥ ടാഗോർ ഗുരുവിനെക്കുറിച്ചു പറഞ്ഞത്, തന്റെ ലോകസഞ്ചാരത്തിനിടയിൽ കണ്ട ആത്മീയ അനുഭൂതികളുള്ള മഹാത്മാക്കളിൽ മഹാത്മാവ് എന്നാണ്. ഗാന്ധിജിയെ അറിയപ്പെട്ടു തുടങ്ങും മുമ്പ് 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ലോകത്തിനു മുന്നിൽ അറിയപ്പെട്ടവരാണ് രവീന്ദ്രനാഥ ടാഗോറും സ്വാമി വിവേകാനന്ദനും. രണ്ടു പേരും ഗുരുദേവനെയും ചട്ടമ്പി സ്വാമിയെയും വിശേഷിപ്പിച്ചത് മഹത്തുക്കൾ എന്നാണ്.
'മിസോറാം ഗവർണറായിരിക്കുമ്പോൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിളിച്ചുചേർത്ത വിദ്യാഭ്യാസ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിൽ ഗുരുവിന്റെ ദർശനം പാഠ്യവിഷയമാക്കണമെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു.' ദൈവദശകത്തിന്റെ മിസോറാം ഭാഷയിലുള്ള പതിപ്പ് രാജ് ഭവന്റെ ഔദ്യോഗിക പരിപാടിയിൽ പുറത്തിറക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. ഏറെ പ്രസക്തമായ പ്രാർത്ഥനയാണ് ദൈവദശകം. വർത്തമാനകാല പ്രപഞ്ച സമസ്യകളെ നേരിടാൻ ദൈവദശകത്തിലെ മൂന്ന്, അഞ്ച് ശ്ളോകങ്ങളുടെ വ്യാഖ്യാനങ്ങൾ മാത്രം മതിയാവും. ഗുരുദേവൻ രചിച്ച 60 കൃതികളിൽ ഒരു ഗ്രന്ഥം സമർപ്പിച്ചിട്ടുള്ളത് ചട്ടമ്പിസ്വാമിക്കാണ്. ഗുരുവിന്റെ മനസിന്റെ മഹത്വമാണ് ഇതിലൂടെ വെളിവാകുന്നത്. ഗുരുദേവന്റെ കൃതികളിൽ അധികവും കവിതകളാണ്. ആത്മീയതയുടെ അന്തസത്തയുളള കവിതകൾ. ഋഷിമാർക്കേ നല്ല കവികളാവാൻ കഴിയൂ. അദ്ദേഹത്തിന്റെ എല്ലാ കൃതികളും ലോക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ, ലോകകവിയെന്ന നിലയ്ക്കും ഗുരുദേവന്റെ മഹത്വം ഉയരുമായിരുന്നു എന്നും ശ്രീധരൻപിളള പറഞ്ഞു. കെ.പി.കയ്യാലയ്ക്കൽ സ്മാരകഗ്രന്ഥം ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, അഡ്വ.വി.ജോയി എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, ഡോ.സി.കെ.രവി തുടങ്ങിയവർ പങ്കെടുത്തു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |