യു.പി-250
ഹൈസ്കൂൾ-236
ഹയർ സെക്കൻഡറി- 184
കാസർകോട് : കാസർകോട് ജില്ലയിലെ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും ഒഴിവുകൾ നികത്താൻ നടപടി ഉണ്ടാകുന്നില്ല. ജില്ലയിൽ കന്നട മീഡിയത്തിലേത് ഉൾപ്പെടെ യു.പി. 250, ഹൈസ്കൂൾ - 236 , ഹയർ സെക്കൻഡറി / വി.എച്ച്.എസ്.ഇ- 184 എന്നിങ്ങനെ അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. 65 സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ 45 വിദ്യാലയങ്ങളിലും സ്ഥിരം പ്രിൻസിപ്പാൾമാരില്ല എന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്ലസ് വൺ അഡ്മിഷൻ, പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ , കലാ-കായിക മേളകൾ, പി.ടി.എ ജനറൽ ബോഡി യോഗങ്ങൾ ഉൾപ്പെടെ നടക്കേണ്ട സമയത്ത് സ്ഥിരം സ്ഥാപന മേധാവി ഇല്ലാത്തത് പലയിടത്തും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സയൻസ് ബാച്ചില്ലാത്ത വിദ്യാലയങ്ങളിൽ പി.ടി.എസ്, ഓഫീസ് അറ്റൻഡ്, ലാബ് അസിസ്റ്റന്റ്, ക്ലാർക്ക് തുടങ്ങിയവരുടെ സേവനവും ലഭ്യമല്ല. എല്ലാ ജോലികളും നിലവിലുള്ള അദ്ധ്യാപകർ തന്നെ ചെയ്യേണ്ടി വരുന്ന അവസ്ഥയാണ്.
എൽ.പിയെ പരിഗണിച്ചു
ജില്ലയിൽ എൽ.പി റാങ്ക് ലിസ്റ്റിൽ നിന്നും 230 അദ്ധ്യാപകർക്ക് നിയമനം നൽകിയിട്ടുണ്ട്. ഇത് വലിയ നേട്ടമായി അദ്ധ്യാപകർ ചൂണ്ടികാണിക്കുന്നു ഏറെ ഒഴിവുണ്ടെങ്കിലും ഇന്റർവ്യൂ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും യു.പി റാങ്ക് ലിസ്റ്റ് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഹൈസ്കൂൾ, ഹയർ സെക്കൻഡറി , വി.എച്ച്.എസ്.ഇ മേഖലയിലും സ്ഥിരനിയമനങ്ങൾ വേണ്ടത്ര നടക്കുന്നില്ല. ഇതിനൊരു പരിഹാരമുണ്ടാവാതെ ജില്ലയിലെ പൊതുവിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഭരണാനുകൂല അദ്ധ്യാപക സംഘടനകൾ അടക്കം വ്യക്തമാക്കുകയാണ്.
ഒഴിവുകൾ നികത്തുന്നതിനായി നിരവധി തവണ പരാതികളും നിവേദനങ്ങളും നൽകിയിട്ടും അനുകൂലമായ നടപടികൾ വൈകുകയാണ്- എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സുനിൽകുമാർ കരിച്ചേരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |