കണ്ണൂർ: അമിതവിവാദങ്ങൾ സർക്കാരിന്റെ നല്ല പ്രവൃത്തികളെ സമൂഹത്തിനു മുന്നിൽ മറയ്ക്കുകയാണെന്ന് സാഹിത്യകാരൻ എം .മുകുന്ദൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിരിക്കുന്നു. ഒരുപാട് ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കി. എണ്ണിപ്പറഞ്ഞാൽ എത്രയെത്ര കാര്യങ്ങൾ. പ്രളയത്തെയും നിപയെയും കൊവിഡിനെയും നമ്മൾ അതിജീവിച്ചു. അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടും തുടർച്ചയായി വിവാദങ്ങൾ ഉൽപ്പാദിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ നടന്ന ആദരസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളല്ല സംവാദങ്ങളാണുണ്ടാവേണ്ടത്. വിവാദങ്ങളുണ്ടാക്കിയാൽ നല്ലതാണെന്ന് ചിലർ എന്നോട് നേരിട്ടു പറഞ്ഞിട്ടുണ്ട്. പല ദിശകളിൽ നിന്ന് ആശയങ്ങളുടെ ഒഴുക്കുള്ള കാലമാണിത്. പരസ്പര വിരുദ്ധമായ ദിശകളിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്.ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്.മനുഷ്യർക്ക് പകരം റോബോട്ടുകൾ കഥയും കവിതയും എഴുതുന്ന കാലമാണ് വരാൻ പോവുന്നത്.എഴുത്തിലൂടെ യുവതലമുറയെ വഴി തെറ്റിച്ചുവെന്ന് എനിക്കെതിരെ വിമർശനമുണ്ടായിരുന്നു. അറുപതുകളിൽ ലോകമെമ്പാടുമുള്ള യുവതലമുറ അസ്വസ്ഥരായിരുന്നു. അനുഭവങ്ങളാണ് എന്റെ എഴുത്തിനെ രൂപപ്പെടുത്തിയത്. സമൂഹ നന്മയ്ക്ക് വേണ്ടി ചില നിയമങ്ങൾ ലംഘിക്കുന്നവരാണ് എഴുത്തുകാർ.അനുഭവങ്ങളെ വായനക്കാരിലേക്ക് പകരുകയാണ് എഴുത്തുകാരൻ വായനക്കാരനെ നേർവഴിക്ക് നടത്തുകയല്ല എഴുത്തുകാരന്റെ പണിയെന്നും അദ്ദേഹം പറഞ്ഞു. ആദരസമ്മേളനം കെ.കെ. ശൈലജ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി.മോഹനൻ, ഡോ.പി.പവിത്രൻ, കരിവെള്ളൂർ മുരളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |