തിരുവനന്തപുരം: മുഖ്യമന്ത്റിക്കും മന്ത്റിമാർക്കുമെതിരെയുള്ള ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്തയിൽ വിചാരണ പൂർത്തിയായിട്ട് ആറുമാസം കഴിഞ്ഞു. മാർച്ച് 18നാണ് പൂർത്തിയായത്. ലോകായുക്ത നിയമഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകും മുൻപ് വിധി വരികയും പ്രതികൂലമാകുകയും ചെയ്താൽ സർക്കാർ പ്രതിസന്ധിയിലാകും.
സിവിൽ പ്രൊസീജ്യർ കോഡിലെ ഓർഡർ 20 റൂൾ 1 പ്രകാരം വിചാരണ പൂർത്തിയായി 30 ദിവസത്തിനകം ഉത്തരവിറക്കണമെന്നാണ്. അസാധാരണ സാഹചര്യമാണെങ്കിൽ 15 ദിവസം കൂടിയെടുക്കാം. ഉത്തരവ് വൈകിക്കരുതെന്ന് ഹർജിക്കാരനായ ആർ.എസ് ശശികുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള ഓർഡിനൻസ് നിലവിൽ വന്നതോടെ ഉത്തരവിറക്കുന്നത് ലോകായുക്ത മാറ്റിവച്ചിരുന്നു. ഓർഡിനൻസ് അസാധുവായതോടെ ഭേദഗതിക്കു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടു. ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടുമില്ല. പൊതു പ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാൻ കഴിയും. ദുരിതാശ്വാസനിധിയിൽനിന്ന് മുൻ എംഎൽഎമാരുടെ കുടുംബത്തിനു സഹായം നൽകിയത് അധികാര ദുർവിനിയോഗമാണെന്നാണ് ഹർജിയിലുള്ളത്.
ലോകായുക്ത വിധിയെ തുടർന്നാണ് ബന്ധു നിയമനക്കേസിൽ കെ.ടി.ജലീലിനു മന്ത്റി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അതേസമയം, മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് സർക്കാർ നിലപാട്. സഹായം ലഭ്യമാകാൻ അർഹതയുള്ളവർക്കാണ് നൽകിയത്. മാനുഷിക പരിഗണനമാത്രമായിരുന്നു മാനദണ്ഡമെന്നും സർക്കാർ ലോകായുക്തയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |