SignIn
Kerala Kaumudi Online
Friday, 26 April 2024 12.19 AM IST

ദളിത് വിദ്യാർത്ഥിനിയുടെ അച്ഛന് കെ.എസ്.ആർ.ടി.സി മർദ്ദനം; ​ഒടുവിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

kattakada-issue

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകൾക്കുമുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൂടി ചേർത്ത് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പുതിയ കേസ്. അച്ഛൻ പ്രേമനനൊപ്പം മകളെയും ഇവർ കൈയേറ്റം ചെയ്തിരുന്നു. എന്നാൽ,​ പട്ടികജാതി പീഡന നിരോധന വകുപ്പ് ചേർക്കണമെന്ന ദളിത് വിഭാഗക്കാരനായ പ്രേമനന്റെ ആവശ്യം കാട്ടാക്കട പൊലീസ് നിരാകരിച്ചു. പ്രതികളെ രക്ഷപെടുത്താൻ കാട്ടാക്കട പൊലീസ് ശ്രമിക്കുന്നെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഈ നിലപാടെന്ന് ആക്ഷേപമുണ്ട്.

ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച്, റിട്ട. ജീവനക്കാരൻ അജി എന്നിവർക്കെതിരെയാണ് മർദ്ദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയുടെ മൊഴി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. പുതുതായി ചേർത്ത ഐ.പി.സി 354ാം വകുപ്പ് അനുസരിച്ച് ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. പട്ടികജാതി പീഡന നിരോധന വകുപ്പ് ചേർത്താൽ ജീവപര്യന്തം തടവു ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറുകയും ഇതോടെ പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള സാദ്ധ്യത ഇല്ലാതാവുകയും ചെയ്യും. ഇതിനാലാണ് 354-ാം വകുപ്പ് മാത്രമിട്ട് കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കേസെടുത്തത്. ജാതീയമായി അധിക്ഷേപിക്കുന്ന നിലപാട് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായി എന്ന ആരോപണം നിലനിൽക്കെയാണ് പൊലീസിന്റെ ഒത്താശ.


ഇൻസ്‌പെക്ടറുടെ വാദം

മർദ്ദനമേറ്റയാൾ പട്ടിക ജാതിക്കാരനാണെന്ന് ആക്രമിക്കുന്ന വ്യക്തികൾക്ക് നേരത്തെ അറിവുണ്ടായിരിക്കണമെന്നും അത്തരം സാഹചര്യങ്ങളിൽ മാത്രമേ പട്ടികജാതി പീഡന നിരോധന വകുപ്പ് ചേർക്കാൻ കഴിയൂ എന്നുമാണ് കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടറുടെ വാദം. എന്നാൽ,​ കൊലപാതകം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ക്രിമിനൽ കേസുകളിൽ വാദി പട്ടിക ജാതി / പട്ടിക വർഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പട്ടിക ജാതി പീഡന നിരോധന വകുപ്പ് ചേർക്കണമെന്ന് നിയമമുണ്ട്. ഇവിടെ ദളിത് യുവതിയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടും പട്ടികജാതി പീഡന നിരോധന നിയമത്തിന്റെ ആനുകൂല്യം കാട്ടാക്കട പൊലീസ് ഇരകൾക്ക് നിഷേധിക്കുകയാണ്.


പൊലീസിന്റെ കള്ളക്കളി

മൂന്നു മാസം മുൻപുവരെ കാട്ടാക്കട പഞ്ചായത്തിലെ ക്ലാർക്കായി ജോലിനോക്കിയിരുന്ന തന്നെ നേരിട്ട് അറിയാവുന്നവരാണ് പ്രതികളെന്നും കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിൽ നിരന്തരം പോകുന്നതിനാൽ തന്നെ അവർക്ക് അറിയാമെന്നും പ്രേമനൻ മൊഴി നൽകിയിരുന്നു. എന്നാൽ,​ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ രക്ഷിക്കാനാണ് കേസിന്റെ തുടക്കം മുതൽ പൊലീസ് ശ്രമിച്ചിരുന്നത്. ചൊവാഴ്ച നടന്ന സംഭവത്തിൽ പ്രതികളായ ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടും 'കണ്ടാലറിയാവുന്ന" അഞ്ചുപേരെ പ്രതി ചേർത്തായിരുന്നു ജാമ്യം കിട്ടുന്ന വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തത്. മർദ്ദന ദൃശ്യങ്ങളിൽ പ്രതികളുടെ ചിത്രം വ്യക്തമായിട്ടും എഫ്.ഐ.ആറിൽ പ്രതികളുടെ പേര് ചേർത്തിരുന്നില്ല. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ തിരിച്ചറിഞ്ഞ് കെ.എസ്.ആർ.ടി.സി അധികൃതർ ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നിട്ടും പൊലീസിന് പ്രതികളെ തിരിച്ചറിയാനായില്ല. ഒളിച്ചുകളി വിവാദമായതോടെയാണ് പൊലീസ് ഇന്നലെ രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KATTAKADA ISSUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.