തിരുവനന്തപുരം:
ബില്ല് ഗവർണർക്ക് സമർപ്പിച്ചു കഴിഞ്ഞാൽ അനുച്ഛേദം 200 പ്രകാരം ബില്ലിന് അനുമതി നൽകുകയോ നൽകാതിരിക്കുയോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുകയോ അതുമല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ഭേദഗതികളോടെ ബില്ല് നിയമസഭയ്ക്ക് തിരിച്ചയക്കുകയോ ചെയ്യാം. ഇതിലവസാനത്തെ മാർഗം സ്വീകരിച്ചാൽ വീണ്ടും നിയമസഭ ബിൽ പഴയ രൂപത്തിൽ പാസാക്കിയാൽ ഗവർണർ അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണ്. അല്ലാതെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് ബില്ലുകളിലൊപ്പിടില്ലെന്ന് പ്രഖ്യാപിക്കുന്നത് ഭരണഘടനയ്ക്ക് അനുസൃതമാണോ? ഭരണപരമായ ഔചിത്യത്തിന് നിരക്കുന്നതാണോ?
ഗവർണർ തന്നെ ചില കത്തുകളും മറുപടിക്കത്തുകളും പുറത്തുവിട്ട സ്ഥിതിക്ക് കത്തുകൾക്ക് മുഖ്യമന്ത്രി മറുപടിയയക്കുന്നില്ലെന്ന ആക്ഷേപത്തിന് ഇനി വേറെ മറുപടി വേണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിലുള്ള ആശയ വിനിമയത്തിന് നിയതമായ മാർഗങ്ങളുണ്ട്. അങ്ങനെയുള്ള മാർഗങ്ങളിലൂടെ വിയോജിപ്പുകളറിയിക്കാം. അതിനു പകരം ഇത്തരം പരസ്യ നിലപാടുകൾ എടുത്തതിനാലാണ് ഇവിടെ വിഷയം പരാമർശിക്കേണ്ടിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയും നിയമങ്ങളുമനുശാസിക്കുന്ന കാര്യങ്ങൾ സർക്കാർ മുന്നോട്ടുവയ്ക്കുമ്പോൾ അതിനംഗീകാരം നൽകുകയെന്ന ഉത്തരവാദിത്വ നിർവഹണമാണ് ഗവർണറിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
ചാൻസലറായി തുടരാൻ അഗ്രഹിക്കുന്നില്ല. അത് മുഖ്യമന്ത്രി എടുക്കട്ടെ.അങ്ങനെ നിയമം പാസാക്കി വന്നാൽ ഒപ്പിട്ടു കൊടുക്കാം എന്നൊക്കെ ഗവർണറാണ് പറഞ്ഞത്. ഗവർണർ ആ സ്ഥാനത്ത് ഇരിക്കണമെന്നാണ് നമ്മൾ പറയുന്നത്. ആ നിലപാടാണ് ഇപ്പോഴും.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതിപ്പെടുന്ന ഗവർണർ എക്കാലത്തും കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആർ.എസ്.എസിനെ പ്രകീർത്തിക്കുന്നത് ജനാധിപത്യ ബോധവും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങളിൽ വിശ്വാസവുമുള്ള ആർക്കും അംഗീകരിക്കാനാവില്ല.
ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി ഇങ്ങനെ:
'ഓണാഘോഷ സമാപന ചടങ്ങിനെ കുറിച്ച് അദ്ദേഹം മനസിലാക്കാത്തതുകൊണ്ടാണ്. അതിൽ പ്രത്യേകിച്ച് ചടങ്ങുകളൊന്നും ഇല്ലല്ലോ.ഘോഷയാത്ര നമ്മൾ ഒരു സ്ഥലത്ത് ഇരുന്നു കാണുന്നു, ആസ്വദിക്കുന്നു അതല്ലാതെ വേറൊന്നും ഇല്ലല്ലോ.''
ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യാറുണ്ടെന്ന് മാദ്ധ്യമ പ്രവർത്തർ ചൂണ്ടികാണിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
ഗവർണറോട് അനാദരവ് കാണിക്കുന്ന രീതി സർക്കാർ സാധാരണ സ്വീകരിക്കാറില്ല. ഏതെങ്കിലും ഒരുപരിപാടിയിൽ താൻ പങ്കെടുത്തില്ല എന്നതുകൊണ്ട് കേരളത്തിലെ മറ്റ് ഔദ്യോഗിക പരിപാടികളൊന്നും പങ്കെടുക്കാൻ കഴിയില്ലെന്ന നിലപാട് അദ്ദേഹത്തിന് സ്വീകരിക്കാൻ കഴിയുമോ? ഒരിക്കലും കഴിയില്ല. അദ്ദേഹത്തിന്റേതല്ലേ ഗവൺമെന്റ്. തന്റെ ഗവൺമെന്റ് എന്നല്ലേ അദ്ദേഹം പറയുന്നത്.
അത്തരം ഗവൺമെന്റുകൾ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കിൽ സ്വാഭാവികമായും അദ്ദേഹത്തിനത് പറയാവുന്നതാണ്. അത് ചർച്ച ചെയ്യാവുന്നതാണ് നിയതമായ മാർഗങ്ങൾ അതിനുണ്ട് ആ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്- മുഖ്യമന്ത്രി പറഞ്ഞു.
'തർജ്ജമക്കാർ
ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്നു'
തിരുവനന്തപുരം: താൻ മാദ്ധ്യമങ്ങളെ അധിക്ഷേപിച്ചുവെന്ന് ഗവർണർ പറഞ്ഞത് തർജ്ജമ ചെയ്തുകൊടുക്കുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിൽ രാഷ്ട്രീയപ്രസംഗമാണ് ഗവർണർ നടത്തിയത്. സർക്കാരുമായി അഭിപ്രായവ്യത്യാസങ്ങളാണുള്ളതെങ്കിൽ അത് പറയണം. അല്ലാതെ കാടടച്ച് വെടിവയ്ക്കുകയല്ല വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |