@ തലവനില്ലാതെ അന്വേഷണ സംഘം
@ ചുമതലയേൽക്കാതെ പകരക്കാരൻ
കോഴിക്കോട്: തൊണ്ടയാടിനടുത്ത് ബൈപാസിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തിയ കേസിൽ അന്വേഷണം നിലച്ചു. മേയ് 11 നാണ് 266 വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ടയോടൊപ്പം ഉന്നംപിടിക്കാനായി ഉപയോഗിക്കുന്ന ടാർഗെറ്റ്, വടി തുടങ്ങിയ സാധനങ്ങളും പരിശീലനത്തിനായി ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തിയിരുന്നു. ഇത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയതിനെ തുടർന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ അനിൽ ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്വേഷണം തുടങ്ങി അധികം കഴിയും മുമ്പെ സംഘത്തലവനെ തൃശൂരിലെ പൊലീസ് അക്കാഡമിയിലേക്ക് മാറ്റി. പകരം നിയമിച്ച ഉദ്യോഗസ്ഥൻ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. സർക്കാരിന് തലവേദന ഉണ്ടാക്കുന്ന ചില കേസുകളുടെ അന്വേഷണം മരവിപ്പിക്കാനാണ് അന്വേഷണ സംഘത്തലവനെ മാറ്റിയതെന്ന ആരോപണമുണ്ട്. കോർപ്പറേഷനിലെ കെട്ടിട നമ്പർ കേസ് അന്വേഷണം നടത്തിയിരുന്നത് ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണറായിരിക്കെ അനിൽ ശ്രീനിവാസായിരുന്നു.
ജർമ്മനി, ഇംഗ്ളണ്ട് എന്നീ വിദേശ രാജ്യങ്ങളിലെയും പൂനയിലെ ഇന്ത്യൻ കമ്പനിയും ഉൾപ്പെടെ നാല് കമ്പനികൾ നിർമ്മിച്ച വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഒരു കമ്പനിയുടെ അഞ്ചുവർഷം പഴക്കമുള്ള വെടിയുണ്ടയും പത്ത് മുതൽ പതിനഞ്ച് വർഷംവരെ പഴക്കമുള്ള മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകളുമാണ് ലഭിച്ചത്. ഉപേക്ഷിച്ച വെടിയുണ്ടകൾ പഴക്കം ചെന്നവയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിവരങ്ങൾ ആരാഞ്ഞ് വിദേശ സ്ഥാപനങ്ങൾക്ക് ഇ-മെയിൽ സന്ദേശം അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അന്വേഷണത്തിന് നേതൃത്വം നൽകാൻ ഉദ്യോഗസ്ഥനില്ലാത്തതിനാൽ തുടർ നടപടികൾ നിലച്ച സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |