ന്യൂഡൽഹി: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയനും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആഗസ്റ്റ് 10 മുതൽ ന്യൂഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന രാജു ഇന്നലെ രാവിലെ 10.20നാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ന് ഡൽഹി യമുനാ തീരത്തെ നിധംബോധി ഘട്ടിൽ സംസ്കരിക്കും.
ജിമ്മിൽ പ്രാക്‌ടിസ് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായ രാജു കുറച്ചു ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെത്തുടർന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ശിഖ ശ്രീവാസ്തവയാണ് ഭാര്യ. സഹസംവിധായിക അന്താര,സിത്താർ വാദകൻ ആയുഷ്മാൻ ശ്രീവാസ്തവ എന്നിവരാണ് മക്കൾ.
2005-ൽ ദ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന സ്റ്റാൻഡ്-അപ്പ് കോമഡി ടാലന്റ് ഹണ്ട് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട രാജു പിന്നീട് സ്റ്റാൻഡ് അപ്പ് കോമഡി രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
തേസാബ്,മേനേ പ്യാർ കിയാ,ബാസിഗർ,ബോംബെ ടു ഗോവ (റീമേക്ക്),ആംദാനി അത്താണി ഖർച്ചാ രൂപയ്യ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. സമാജ്‌വാദി പാർട്ടിയിലും ബി.ജെ.പിയിലും പ്രവർത്തിച്ച രാജു കേന്ദ്രസർക്കാരിന്റെ സ്വച്ഛ്ഭാരത് അഭിയാൻ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറും ഉത്തർപ്രദേശ് ചലച്ചിത്ര വികസന കൗൺസിൽ ചെയർമാനുമായിരുന്നു.
രാഷ്‌ട്രപതി ദ്രൗപദി മുർമു,പ്രധാനമന്ത്രി നരേന്ദ്രമോദി,ബോളിവുഡ് താരങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |