തൃശൂർ: പ്രമേഹം തളർത്തിയ പാലക്കാട് മോയൻസ് സ്‌കൂളിലെ നാലാം ക്ലാസുകാരി ശ്രീനന്ദയ്ക്ക് ഇൻസുലിൻ ഇനി ആവശ്യാനുസരണം ലഭിക്കും. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് രണ്ടു മാസത്തിലൊരിക്കൽ നിയന്ത്രിതമായി കിട്ടിയിരുന്നത് ഇനി പാലക്കാട് ജില്ലാ ആശുപത്രിയിൽ കുറവു വരാതെ കിട്ടും.
ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെയും സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെയും ഇടപെടലിലൂടെ മന്ത്രി വീണ ജോർജാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. കൽപ്പാത്തി വൈദ്യനാഥപുരത്ത് വാടകയ്ക്ക്
താമസിക്കുന്ന ഡ്രൈവർ സുരേഷ് കുമാറിന്റെ മകളാണ് ശ്രീനന്ദ.
ഓണത്തിന് മുമ്പ് കൊച്ചിയിൽ കമ്പോസിംഗിനിടെ ശ്രീനന്ദയെപ്പറ്റി ജയചന്ദ്രനാണ് ഹരിനാരായണനോട് പറഞ്ഞത്. വ്യക്തിപരമായി സഹായിച്ചിരുന്ന ജയചന്ദ്രൻ ഹരിയോടും കഴിയുന്നത് ചെയ്യാൻ അഭ്യർത്ഥിച്ചു. തൃശൂരിൽ ഒരു പരിപാടിക്കിടെ മന്ത്രിയോട് ഹരിനാരായണൻ കാര്യം അവതരിപ്പിപ്പോൾ സുരേഷിനെ വിളിച്ച് പ്രത്യേക സംവിധാനം ഒരുക്കുകയായിരുന്നു.
പാലക്കാട്ട് ഒടിയൻ സിനിമയുടെ സെറ്റിൽ വച്ചാണ് ജയചന്ദ്രനുമായി സുരേഷ് പരിചയപ്പെട്ടത്. സംവിധായകൻ ശ്രീകുമാർ മേനോന്റെ കാറോടിച്ചിരുന്നത് സുരേഷായിരുന്നു. യാത്രയ്ക്കിടെ മകളുടെ ദുരവസ്ഥ പങ്കുവച്ചു.
മന്ത്രി ചെയ്തത്
ശ്രീനന്ദയ്ക്ക് സ്‌കൂളിൽ പ്രത്യേക ശ്രദ്ധയും അദ്ധ്യാപകർക്ക് ബോധവത്കരണവും
നഴ്‌സ് ഉൾപ്പെടെ ആരോഗ്യപ്രവർത്തകരെ സജ്ജമാക്കി രണ്ടാഴ്ച നിരീക്ഷണം
പ്രമേഹമുള്ള മറ്റ് കുട്ടികൾക്കും പാലക്കാട്ടു നിന്ന് ഇൻസുലിൻ ലഭിക്കാൻ സൗകര്യം
സ്കൂളിൽ സ്വയം കുത്തിവയ്ക്കും
27ലേക്ക് താഴുകയും 672ന് മുകളിലേക്ക് ഉയരുകയും ചെയ്യുന്ന ടൈപ്പ് വൺ പ്രമേഹമാണ് നാല് വയസു മുതൽ ശ്രീനന്ദയ്ക്ക്. ഗ്ലൂക്കോമീറ്ററും ഇൻസുലിനുമായാണ് സ്‌കൂളിലെത്തുന്നത്. സ്വയം പരിശോധിച്ച് ഇൻസുലിനെടുക്കും. കുറയുമ്പോൾ മുഖം കോടി വീഴും. ഗ്ലൂക്കോസ് നൽകി കുറച്ചു നേരം കഴിയുമ്പോൾ പഴയ നിലയിലാകും. മകളെ പരിചരിക്കാനായി സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് അമ്മ പ്രമീള. ദിവസം എട്ടുതവണ പരിശോധിച്ച് നാല് തവണ ഇൻസുലിനെടുക്കണം.
ഇൻസുലിൻ പമ്പിന് ലക്ഷങ്ങൾ
ശരീരത്തിൽ ഘടിപ്പിക്കുന്ന പമ്പ് വഴി ഓട്ടോമാറ്റിക്കായി ഇൻസുലിൻ നൽകാൻ 7 ലക്ഷം ചെലവുണ്ട്. അനുബന്ധ സാമഗ്രികൾ മാറ്റാൻ പ്രതിമാസ ചെലവ് 20,000 വരെയും. സുരേഷ്‌കുമാറിന്റ തുച്ഛവരുമാനം പര്യാപ്തമല്ലാത്തതിനാൽ കനിവുള്ളവരുടെ സഹായം തേടുന്നു. അക്കൗണ്ട് നമ്പർ: 40334193073. IFSC:SBIN0018974. പേര് സുരേഷ്‌കുമാർ എം.പി, എസ്.ബി.ഐ, ശേഖരീപുരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |