കറാച്ചി: 17 വർഷത്തിനിടെ പാക് മണ്ണിലെ ആദ്യ വിജയം സ്വന്തമാക്കി ഇംഗ്ളണ്ട്. ഏഴു ട്വന്റി-20കളുടെ പരമ്പരയ്ക്കായി പാകിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് കറാച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ആറുവിക്കറ്റിനാണ് വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
46 പന്തുകളിൽ 68 റൺസെടുത്ത മുഹമ്മദ് റിസ്‌വാന്റെ മികവിലാണ് പാകിസ്ഥാൻ 158 റൺസിലെത്തിയത്. നായകൻ ബാബർ അസം 24 പന്തുകളിൽ നിന്ന് 31 റൺസെടുത്തപ്പോൾ ഇഫ്തിഖർ അഹമ്മദ് 17 പന്തുകളിൽ നിന്ന് 28 റൺസെടുത്തു. ഇംഗ്ലണ്ടിനായി ലൂക്ക് വുഡ് നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തു.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ അലക്‌സ് ഹേൽസ് 40 പന്തുകളിൽ 53 റൺസെടുത്തു. 25 പന്തുകളിൽ നിന്ന് 42 റൺസെടുത്ത് പുറത്താവാതെ വെടിക്കെട്ട് പ്രകടനം നടത്തിയ ഹാരി ബ്രൂക്‌സും മികച്ചുനിന്നു. ബെന്‍ ഡക്കറ്റ് 21 റൺസ് നേടി.
പാകിസ്ഥാന് വേണ്ടി ഉസ്മാൻ ഖാദിർ രണ്ട് വിക്കറ്റെടുത്തപ്പോൾ ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.രണ്ടാം മത്സരം ഇന്ന് നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |