കുന്നത്തൂർ : പഠനത്തിൽ മിടുക്കിയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളുമായിരുന്നു അവൾ. ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്ന് ജീവനൊടുക്കിയ അഭിരാമിയെ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് കാത്തുനിന്നത്. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ അഭിരാമിയോടൊപ്പം ഡിഗ്രിക്ക് പഠിക്കുന്ന സഹപാഠികൾ നിറമിഴികളോടെയാണ് പ്രിയ കൂട്ടുകാരിക്ക് വിടയേകിയത്.
അഭിരാമിയുടെ അമ്മ ശാലിനിയെയും അച്ഛൻ അജിയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ബാങ്ക് ശാഖയ്ക്ക് സമീപം ആംബുലൻസ് നിറുത്തിയിട്ട് നാട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ മൃതദേഹം പുറത്തെടുക്കാൻ പൊലീസ് അനുവദിച്ചില്ല. പിന്നീട് വീട്ടിലെത്തിച്ച മൃതദേഹം മുറ്റത്ത് ഒരുക്കിയ പന്തലിൽ പൊതുദർശനത്തിനു വച്ചതിനുശേഷം 3.30 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വീഴ്ചയുണ്ടെങ്കിൽ
നടപടി: ബാലഗോപാൽ
അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരും സഹകരണ വകുപ്പും വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. വീട്ടിലെത്തി അഭിരാമിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കൃത്യമായ നടപടിയുണ്ടാവും.
പരിശോധിക്കും:
വാസവൻ
സംഭവത്തിൽ വീഴ്ചകളുണ്ടോയെന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സംഭവം നിർഭാഗ്യകരമാണ്. കേരള ബാങ്ക് പ്രവർത്തിക്കുന്നത് ആർ.ബി.ഐ മാനദണ്ഡമനുസരിച്ചാണ്. അതുകൊണ്ടാണ് സർഫേസി ആക്ട് അനുസരിച്ച് നോട്ടീസ് അയക്കേണ്ടി വന്നത്. വീടിന് മുന്നിൽ വലിയ ജപ്തി ബോർഡ് വച്ച നടപടി സർഫേസി ആക്ടിന് എതിരാണ്. ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ജപ്തി നിറുത്തിവയ്ക്കണം:
വി.ഡി.സതീശൻ
കേരള ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ജപ്തി നടപടികൾ നിറുത്തിവയ്ക്കുന്നതിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കത്ത് നൽകി. വിദ്യാർത്ഥിനിയുടെ ആത്മഹത്യ വേദനാജനകമായ സംഭവമാണെന്നും അഭിരാമിയെ പോലെ ഇനിയൊരാൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |