നെടുമ്പാശേരി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ വീർ സവർക്കറുടെ ചിത്രം ഉൾപ്പെടാനിടയായതിൽ ക്ഷമ ചോദിച്ച് വിവാദ ബാനർ സ്ഥാപിച്ച സുരേഷ് അത്താണി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അത്താണിയിൽ വച്ച് നേരിട്ട് സന്ദർശിച്ച് അബദ്ധത്തിനിടയായ സാഹചര്യം വിശദീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുമായും ഫോണിൽ സംസാരിച്ചു.
അശ്രദ്ധയിൽ കടന്നുകൂടിയ തെറ്റാണെന്ന് അവർക്ക് ബോദ്ധ്യമായെങ്കിലും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. എല്ലാ കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായി ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം സെക്രട്ടറിയുമായ സുരേഷ് അത്താണി 'കേരളകൗമുദി'യോട് പറഞ്ഞു.
സുരേഷിന്റെ വിശദീകരണം ഇങ്ങനെ: 29 വർഷമായി കോൺഗ്രസ് പ്രവർത്തകനാണ്. അത്താണിയിൽ മിൽമ ബൂത്തിന് പുറമെ പന്തൽ, ബാനർ, എന്നിവ സ്ഥാപിക്കുന്ന കരാർ ജോലികളും വർഷങ്ങളായി ചെയ്യുന്നുണ്ട്. രണ്ടാഴ്ചയായി ജോഡോ യാത്രയുടെ പ്രചാരണ തിരക്കിലായിരുന്നു. ചെങ്ങമനാട്, നെടുമ്പാശേരി മേഖലകളിലായി നിരവധി കട്ടൗട്ടുകളും ഹട്ടുകളും സ്ഥാപിച്ചു. സ്വന്തം ചെലവിൽ സ്ഥാപിച്ച ബാനറിലാണ് തെറ്റ് കടന്നുകൂടിയത്. ഗൂഗിളിൽ നിന്ന് 'ഇന്ത്യൻ ഫ്രീഡം ഫൈറ്റേഴ്സ്' സെർച്ച് ചെയ്ത് ആദ്യത്തെ 20 പേരുടെ ചിത്രം ഉൾപ്പെടുത്താനാണ് ഫ്ളക്സ് കടക്കാരനെ ഏൽപ്പിച്ചത്.
രാത്രി 10ന് പ്രൂഫ് അയച്ചുതന്നെങ്കിലും തിരക്കായതിനാൽ പരിശോധിക്കാനായില്ല. ബുധൻ രാവിലെ 9.30നാണ് ജോലിക്കാരായ വിത്സൺ, ഐസക്ക് എന്നിവർക്കൊപ്പം ബാനർ കെട്ടാൻ തുടങ്ങിയത്. കെട്ടിത്തീരും മുമ്പേ അൻവർസാദത്ത് എം.എൽ.എ വിളിച്ച് ബാനറൽ പിശകുണ്ടെന്നും പരിശോധിക്കാനും പറഞ്ഞു. സമീപം നിന്നിരുന്നയാൾ ഫേസ് ബുക്കിൽ വീഡിയോ ലൈവ് ചെയ്താണ് വിവാദമാക്കിയത്. ഇതേതുടർന്ന് നേരത്തെ കരുതിയിരുന്ന ഗാന്ധിയുടെ ചിത്രം വച്ച് മറച്ചപ്പോൾ അതും വിവാദമാക്കി. പരമാവധി ആറ് മിനിറ്റിനകം ബാനർ പൂർണമായി നീക്കി. വീഡിയോ എടുത്തയാൾ ബോധപൂർവ്വം വിവാദം സൃഷ്ടിക്കുകയായിരുന്നു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മാദ്ധ്യമങ്ങളിൽ കണ്ട അറിവുമാത്രമാണുള്ളത്. നേതാക്കളാരും തന്നെ അറിയിച്ചിട്ടില്ല. വിവാദമായ പശ്ചാത്തലത്തിലാണ് ഇന്നലത്തെ ജോഡോ യാത്രയിൽ നിന്നും വിട്ടുനിന്നത്. പാർട്ടി തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും യാതൊരു കാരണവശാലും പാർട്ടിയെ തള്ളിപ്പറയില്ലെന്നും സുരേഷ് അത്താണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |