SignIn
Kerala Kaumudi Online
Thursday, 25 April 2024 2.07 PM IST

വിചാരണക്കോടതി മാറ്റം: നടിയുടെ ഹർജി തള്ളി

a

കൊച്ചി: തന്നെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ യുവനടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണയുടെ തുടക്കം മുതൽ അതിജീവിത പ്രകടിപ്പിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച്, ശരിയായ വിചാരണ നടക്കില്ലെന്ന ഹർജിക്കാരിയുടെ സന്ദേഹം ഒരു പരിധിവരെ മാദ്ധ്യമ വിചാരണയുടെ അനന്തരഫലമാണെന്ന് കുറ്റപ്പെടുത്തി.

വിചാരണക്കോടതി ജഡ്‌ജി ഹണി എം. വർഗീസിനെതിരെ ഹർജിക്കാരി ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നും പരിശോധിച്ചു തള്ളിയ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, 2023 ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശവും ചൂണ്ടിക്കാട്ടി. ഈ സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കേസിലെ കക്ഷികളെല്ലാം സഹകരിക്കണമെന്ന നിർദ്ദേശത്തോടെയാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലേക്ക് മാറ്റിയ വിചാരണ, മറ്റൊരു ജുഡിഷ്യൽ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്നതായിരുന്നു അതിജീവിതയുടെ പ്രധാനവാദം. ജുഡിഷ്യൽ ഉത്തരവിലൂടെയും അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെയും കോടതി മാറ്റം അനുവദിക്കാനാവുമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതി ജഡ്ജിക്ക് കേസിലെ എട്ടാം പ്രതി നടൻ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നത് ഉൾപ്പെടെ അതിജീവിത ഉന്നയിച്ച ആരോപണങ്ങളെല്ലാം ഹൈക്കോടതി തള്ളി.

മാദ്ധ്യമങ്ങൾക്ക്

രൂക്ഷ വിമർശനം

വിമർശനം ജനാധിപത്യത്തിന്റെ നട്ടെല്ലാണെങ്കിലും, നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമങ്ങൾ ന്യായത്തിന്റെയും ഔചിത്യത്തിന്റെയും വിവേകത്തിന്റെയും പരിധികൾ ലംഘിച്ചെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങൾ ആത്മപരിശോധന നടത്തേണ്ട സമയമാണിത്. നീതി നിർവഹണ സംവിധാനത്തെ അതിന്റെ ജോലി ചെയ്യാൻ അനുവദിക്കണം.

അതിജീവിതയ്ക്ക് വിചാരണക്കോടതിയിലും അന്വേഷണ സംഘത്തിലുമൊക്കെ അവിശ്വാസം തോന്നാൻ ചാനൽ സ്റ്റുഡിയോകളിലെ മാദ്ധ്യമ വിചാരണകൾ പ്രധാനകാരണമാണ്. പൊതുസമൂഹത്തിന് അറിവു നൽകാനെന്ന പേരിൽ നടത്തുന്ന ഇത്തരം മാദ്ധ്യമ വിചാരണകളിലൂടെ വാർത്തകളല്ല, അഭിപ്രായങ്ങളാണ് കൈമാറുന്നത്. കേസുകളുടെ വസ്തുതയോ സാഹചര്യങ്ങളോ നിയമതത്ത്വങ്ങളോ പൂർണമായും മനസിലാക്കാതെയാണ് മാദ്ധ്യമങ്ങൾ വിചാരണ നടത്തുന്നത് - ഹൈക്കോടതി കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.