ആലപ്പുഴ: ജില്ലയിലെ 47 കുളങ്ങൾ പുനരുജ്ജീവിപ്പിക്കും. തണ്ണീർമുക്കം പഞ്ചായത്തിലെ വെള്ളിയാകുളത്തിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പുനരുജ്ജീവനം തുടങ്ങാത്തയിടങ്ങളിൽ അടുത്തമാസം ആദ്യം ആരംഭിക്കണമെന്ന് കളക്‌ടർ വി.ആർ. കൃഷ്‌ണതേജ നിർദ്ദേശിച്ചു. വേനലിന് മുമ്പായി ജില്ലയിലെ ജലക്ഷാമം പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷൻ അമൃത് സരോവറിന്റെ ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജലക്ഷാമം പരിഹരിക്കാൻ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് മിഷൻ അമൃത് സരോവർ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുത്ത കുളങ്ങളുടെയും ജലാശയങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. എം.ജി.എൻ.ആർ.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോ - ഓർഡിനേറ്റർ കെ.ജെ. ടോമി, ജില്ലാ എൻജിനീയർ ഷിൻസി ലൂക്കോസ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, എം.ജി.എൻ.ആർ.ഇ.ജി.എസ്. അക്രഡിറ്റഡ് എൻജിനീയർമാർ, നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |