വടക്കാഞ്ചേരി: സംസ്ഥാന സർക്കാർ തുക അനുവദിച്ച് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ യാഥാർത്ഥ്യമാക്കിയ ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ് പൂർണ ഉപയോഗത്തിലേക്കെത്തുന്നു. ഓക്‌സിജൻ പ്ലാന്റിൽ നിന്നും ആശുപത്രിയിലെ 50 കിടക്കകളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിനായി പൈപ്പ് കണക്‌ഷനുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
10 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. സംസ്ഥാന സർക്കാർ 1.2 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് ഒരുക്കിയത്. പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി. ഓക്‌സിജൻ പ്ലാന്റ് ഉൾപ്പെടെ 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. ഓക്‌സിജൻ പ്ലാന്റിൽ തടസങ്ങൾ കൂടാതെ വൈദ്യുതി ലഭ്യമാകുന്നതിനും ഭാവി വികസനങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടും ആശുപത്രിയിലെ വൈദ്യുതി ക്ഷമത വർദ്ധിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു.
ഇതിനായി ജില്ലാ പഞ്ചായത്ത് 89.20 ലക്ഷം രൂപ അനുവദിച്ച് ഹൈടെൻഷൻ കണക്‌ഷൻ ലഭ്യമാക്കി. 400 കെവി ട്രാൻസ്‌ഫോർമറും കേബിളുകളും സ്ഥാപിച്ചു. ഓക്‌സിജൻ പ്ലാന്റിന് തടസമില്ലാതെ വൈദ്യുതി ലഭ്യമാകാൻ 250 കെ.വി.എ ജനറേറ്റർ സ്ഥാപിച്ചു. അടുത്ത 10 വർഷത്തിൽ ജില്ലാ ആശുപത്രിയിൽ വരുന്ന വികസനം കൂടി കണ്ടുകൊണ്ടാണ് വൈദ്യുതി ക്ഷമത വർദ്ധിപ്പിച്ചിട്ടുള്ളത്. പഴയ വയറിംഗ് എല്ലാം മാറ്റി റീവയറിംഗും ഈ പ്രവൃത്തിയോടൊപ്പം നടത്തി. ഇതോടെ മുമ്പുണ്ടായിരുന്ന വൈദ്യുതി തടസങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു.
ഓക്‌സിജൻ ജനറേറ്റർ പ്ലാന്റിൽ നിന്നും 50 കിടക്കകളിലേക്ക് ഓക്‌സിജൻ എത്തുമ്പോൾ ആകെ 2.19 കോടി രൂപയുടെ വികസനമാണ് സാദ്ധ്യമാകുന്നത്. പൈപ്പ് ലൈൻ പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് കഴിഞ്ഞാൽ പകുതി കിടക്കകളിലും ഓക്‌സിജൻ ലഭ്യമാകുന്ന ആശുപത്രിയായി വടക്കാഞ്ചേരി ജില്ലാ ആശുപത്രി മാറും. പദ്ധതി എത്രയുംവേഗം പൂർത്തീകരിക്കും.
- സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |