പുതുക്കാട് : കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 40,000 വനിതകളെ അണിനിരത്തി "പൊലിവ് പുതുക്കാട്" എന്ന പേരിൽ വൻകാർഷിക പദ്ധതിക്ക് പുതുക്കാട് മണ്ഡലത്തിൽ തുടക്കം കുറിക്കുന്നു. ഇതിനായി വിവിധ പഞ്ചായത്തുകളിലെ പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തും.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടമായി ഒക്ടോബർ മൂന്നാം വാരത്തിൽ പച്ചക്കറി കൃഷി ആരംഭിക്കും. എട്ട് പഞ്ചായത്തുകളിലായി കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 40,000 അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമാകുക.
ഓരോ കുടുംബത്തിനും ആവശ്യമുള്ള കഴിയാവുന്ന പച്ചക്കറികൾ സ്വയം കൃഷി ചെയ്യുക എന്നതാണ് ലക്ഷ്യം.
ഒക്ടോബർ രണ്ടാം വാരത്തോടെ നിലം ഒരുക്കും. മൂന്നാമത്തെ ആഴ്ചയിൽ പച്ചക്കറി തൈയെത്തിക്കും. ആദ്യ ഘട്ടത്തിൽ തക്കാളി, കാബേജ്, വെണ്ട, വഴുതന, മുളക്, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുക. മണ്ഡലത്തിലെ രണ്ടായിരത്തിലധികം വരുന്ന കുടുംബശ്രീ യൂണിറ്റുകളിൽ കൃഷി വ്യാപിപ്പിച്ച് വിഷ രഹിത ഭക്ഷ്യോത്പന്നം ഉൽപാദിപ്പിക്കുന്നതാണ് പദ്ധതി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കുടുംബശ്രീ, കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കാർഷിക വിജ്ഞാന ശിൽപ്പശാല കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മണ്ണ് പരിശോധന കേന്ദ്രം കൃഷി ഓഫീസറായ സുജിത്.എസ് പദ്ധതി വിശദീകരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ.അനൂപ്, ടി.എസ്.ബൈജു, കെ.എം.ബാബുരാജ്, അജിത സുധാകരൻ, എൻ.മനോജ്, അശ്വതി വിബി, സൈമൺ നമ്പാടൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്.പ്രിൻസ്, സരിത രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.എസ്.സ്വപ്ന, കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ ഐ.സി.നിർമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യ ഉൽപാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ആയതിന്റെ ഭാഗമായി കാർഷികമേഖലയിലെ വിവിധ പദ്ധതികളെ ഉൾപ്പെടുത്തി പുതുക്കാട് മണ്ഡലത്തിലെ 40,000ൽപരം സ്ത്രീകളെ കൃഷിയിലേക്ക് ഇറക്കുന്ന പദ്ധതിയാണ് പൊലിമ.
കെ.കെ.രാമചന്ദ്രൻ
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |