SignIn
Kerala Kaumudi Online
Thursday, 25 April 2024 7.13 AM IST

 സംവാദം തുടർന്ന് ആർ.എസ്.എസ്:..... ഇമാം ഉമറിനെ സന്ദർശിച്ച് മോഹൻ ഭാഗവത്

mohan-bhagwat

ന്യൂഡൽഹി: ആർ.എസ്.എസ് സർസംഘ് ചാലക് ഡോ. മോഹൻ ഭാഗവത് ഡൽഹി കസ്തൂർബാ ഗാന്ധിമാർഗിലുള്ള പള്ളിയിലെത്തി ഇമാം ഉമർ അഹമ്മദ് ഇല്യാസിയുമായി ചർച്ച നടത്തി. ആൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ തലവനാണ് ഇല്യാസി. ആർ.എസ്.എസ് നേതാക്കളായ കൃഷ്ണ ഗോപാൽ, രാംലാൽ, ഇന്ദ്രേഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഭാഗവതിന്റെ സന്ദർശനം സന്തോഷകരമാണെന്നും ഇത് രാജ്യത്തിന് നല്ല സന്ദേശം നൽകുമെന്നും ഉമർ അഹമ്മദ് ഇല്യാസിയുടെ സഹോദരൻ സുഹൈബ് ഇല്യാസി പറഞ്ഞു.

കഴിഞ്ഞദിവസം ഡൽഹിയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ മുസ്ലിം ബുദ്ധിജീവികളുമായി ഭഗവത് ചർച്ച നടത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് മുൻ കമ്മിഷണർ എസ്.വൈ. ഖുറേഷി, ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, അലിഗഡ് മുസ്ലിം സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സമീറുദ്ദീൻ ഷാ, മുൻ എം.പി ഷാഹിദ് സിദ്ധിഖി, മനുഷ്യാവകാശ പ്രവർത്തകൻ സയ്യിദ് ഷെർവാണി തുടങ്ങിയവർ പങ്കെടുത്തിരുന്നു.

സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്താനും ബന്ധം മെച്ചപ്പെടുത്താനുമുള്ള ചർച്ചകളാണ് നടന്നതെന്ന് ആർ.എസ്.എസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സാമുദായിക സൗഹാർദ്ദം ശക്തിപ്പെടുത്താതെ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്ന് ഇരുവിഭാഗവും സമ്മതിച്ചതായി കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ വ്യക്തമാക്കി.

 ഗ്യാൻവാപിയും വിദ്വേഷ പ്രസംഗവും ചർച്ചയായി

മുസ്ലിങ്ങളെ ജിഹാദികളെന്നും പാകിസ്ഥാനികളെന്നും ചില വലത് പക്ഷ പ്രവർത്തകർ വിളിക്കുന്നതും ഹിന്ദുക്കളെ കാഫിറെന്ന് വിശേഷിപ്പിക്കുന്നതും യോഗത്തിൽ ഇരുവിഭാഗവും ചൂണ്ടിക്കാട്ടി. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഡി.എൻ.എ ഒന്നാണെന്ന് യോഗത്തിൽ ഭാഗവത് വ്യക്തമാക്കി. ഗ്യാൻവാപി മസ്ജിദ് പ്രശ്നം, ഹിജാബ് വിവാദം, ജനസംഖ്യാനിയന്ത്രണം, വിദ്വേഷ പ്രസംഗങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.

വരും ദിവസങ്ങളിൽ കാശ്മീരിലെ മുസ്ലിം നേതാക്കളുമായും ഭാഗവത് കൂടിക്കാഴ്ച നടത്തിയേക്കും. 2019 സെപ്തംബറിൽ ഡൽഹിയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ ജംഇയ്യത്തുൽ ഉലമ - ഇ- ഹിന്ദ് മേധാവി മൗലാന സയ്യിദ് അർഷാദ് മദനി ഭാഗവതുമായി ചർച്ച നടത്തിയിരുന്നു. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനും ബി.ജെ.പി മുൻ സംഘടന സെക്രട്ടറിയുമായ രാംലാലാണ് കൂടിക്കാഴ്ചകൾ ഏകോപിപ്പിക്കുന്നത്. ഭാഗവത് ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ കാണാറുണ്ടെന്നും ഇത് തുടർച്ചയായ പൊതു സംവാദ പ്രക്രിയയയുടെ ഭാഗമാണെന്നും ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്ക്കർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.