തിരുവനന്തപുരം: സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിനു നേരേ സ്ഫോടകവസ്തു എറിഞ്ഞ പ്രതിയെ 84 ദിവസങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് തുമ്പ സ്റ്റേഷൻ കടവ് ലക്ഷംവീട് കോളനിയിൽ കൃഷ്ണ വിലാസത്തിൽ നിന്ന് കുളത്തൂർ മുക്കോലയ്ക്കൽ വി.എസ്.എസ്.സി റോഡിൽ ടി.സി 98-3215-ാം നമ്പർ വീട്ടിൽ താമസിക്കുന്ന ജിതിനാണ് (കണ്ണൻ-31) അറസ്റ്റിലായത്.
ഇയാൾ തുമ്പ സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജിതിനെ ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (അഞ്ച്) അശ്വതി ഒക്ടോബർ ആറു വരെ റിമാൻഡ് ചെയ്തു. പൊലീസ് തന്നെ മർദ്ദിച്ചിട്ടില്ലെന്ന് പ്രതി മജിസ്ട്രേട്ടിനോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയും ജിതിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. ഇന്ന് രാവിലെ 11ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനും ഉത്തരവിട്ടു. ജൂൺ 30ന് രാത്രി 11.23നായിരുന്നു എ.കെ.ജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത്. കേസിൽ മൂന്നിലേറെ പ്രതികൾ ഇനിയുമുണ്ടാവുമെന്ന് ക്രൈെംബ്രാഞ്ച് പറഞ്ഞു.
ജൂൺ 13ന് സി.പി.എം പ്രവർത്തകർ കെ.പി.സി.സി ഓഫീസ് ആക്രമിച്ചതിന്റെയും, ജൂൺ 23ന് രാഹുൽഗാന്ധിയുടെ വയനാട് എം.പി ഓഫീസ് എസ്.എഫ്.ഐക്കാർ ആക്രമിച്ചതിന്റെയും വിരോധത്തിലാണ് എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞതെന്ന് ജിതിൻ കുറ്റസമ്മതം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുഹൃത്തിന്റെ സ്കൂട്ടറിലാണ് എ.കെ.ജി സെന്ററിലെത്തിയതെന്നും, സ്കൂട്ടറിന്റെ നമ്പർ അറിയില്ലെന്നുമാണ് ജിതിന്റെ മൊഴി. സ്ഫോടകവസ്തു എറിഞ്ഞശേഷം സ്കൂട്ടറിൽ ഗൗരീശപട്ടത്തെത്തി കാറിൽ കയറിപ്പോവുകയായിരുന്നു. സുഹൃത്തുക്കളായ പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് കുറ്റകൃത്യം ചെയ്തതെന്നും ജിതിൻ സമ്മതിച്ചതായും ക്രൈംബ്രാഞ്ച് അറിയിച്ചു.
പ്രതി സ്കൂട്ടർ കൈമാറിയത്
സ്ത്രീക്കെന്ന് സൂചന
എ.കെ.ജി സെന്ററിനു നേർക്ക് സ്ഫോടകവസ്തു എറിയാൻ ഗൗരീശപട്ടത്ത് തന്റെ കാർ പാർക്ക് ചെയ്ത ശേഷം ഗ്രേ നിറത്തിലെ ഹോണ്ട ഡിയോ സ്റ്റാൻഡേർഡ് സ്കൂട്ടറിലാണ് പ്രതി ജിതിൻ എത്തിയത്. എറിഞ്ഞശേഷം ഗൗരീശപട്ടത്ത് തിരിച്ചെത്തി കാറുമെടുത്ത് പോയി. സ്കൂട്ടർ മറ്റൊരാൾക്ക് കൈമാറി. ഇയാളെയും സ്കൂട്ടറും കണ്ടെത്തണം. സുഹൃത്തിന്റെ സ്കൂട്ടറാണെന്നും നമ്പർ ഓർമ്മയില്ലെന്നുമാണ് ജിതിന്റെ മൊഴി.
സ്കൂട്ടറും വസ്ത്രങ്ങളും കണ്ടെത്താൻ ജിതിന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും കിട്ടിയില്ല. സ്കൂട്ടറിൽ ഒരു ബാഗിലാണ് സ്ഫോടകവസ്തു കൊണ്ടുവന്നത്. തിരികെ ഗൗരീശപട്ടത്തെത്തി സ്കൂട്ടറിൽ നിന്ന് ബാഗെടുത്ത് കാറിന്റെ ഡിക്കിയിൽ വച്ചശേഷം ഡിക്കി അടച്ചില്ല. ഇതും അന്വേഷണത്തിൽ നിർണായകമായി. ജിതിന്റെ സുഹൃത്തായ സ്ത്രീയാണ് സ്കൂട്ടറോടിച്ച് പോയതെന്നാണ് സൂചന. ഗൗരീശപട്ടം വരെ ജിതിൻ സ്കൂട്ടറിലെത്തിയതായും, പിന്നീട് ഒരു സ്ത്രീ ഓടിച്ചുപോവുന്നതായും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഗൗരീശപട്ടത്തിനു ശേഷം ഡിയോ സ്കൂട്ടറിനു പിന്നിൽ ഒരു കാർ പോവുന്നതായും കണ്ടെത്തി. ഈ കാറിൽ കെ.എസ്.ഇ.ബിയുടെ ബോർഡ് വച്ചിരുന്നു. ഇത് പിന്തുടർന്നുള്ള അന്വേഷണത്തിൽ കെ.എസ്.ഇ.ബിക്ക് കരാറടിസ്ഥാനത്തിൽ ഓടുന്ന ജിതിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ22 കെ 63 നമ്പർ കാറാണെന്ന് മനസിലാക്കി. ജിതിൻ ധരിച്ചിരുന്ന പ്രത്യേക തരത്തിലുള്ള ടീ-ഷർട്ട് പട്ടത്തെ മാക്സ് ഷോറൂമിൽ നിന്ന് വാങ്ങിയതിന്റെയും വുഡ്ലാൻഡ് കമ്പനിയുടെ പേരിലുള്ള ഡൂപ്ലിക്കേറ്റ് ഷൂസ് വാങ്ങിയതിന്റെയും വിവരങ്ങൾ കൂടി കണ്ടെത്തിയതോടെ, പ്രതി ജിതിനാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇയാളുടെ വീട്ടിലും വാടകമുറിയിലുമടക്കം മൂന്നിടത്ത് റെയ്ഡ് നടത്തി. കാർ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |