തിരുവനന്തപുരം: സൂപ്പർസ്റ്റാർ മോഹൻലാലിന് മൂന്നു ഗണപതി ശില്പങ്ങൾ വേണം. ഓർഡർ വന്നയുടൻ പ്രതാപ് പണിപ്പുരയിലേക്കു പോയി. ഉണങ്ങിയ തൊണ്ടോടുകൂടിയ നാലഞ്ചു നാളികേരമെടുത്തു. ചിരട്ടയ്ക്കുള്ളിലുള്ളതെല്ലാം തുരന്നുമാറ്റി.
നാളികേരത്തിലാണ് പ്രതാപിന്റെ ശില്പനിർമ്മാണം. കഥകളി രൂപം, അനന്തശയനം, യേശുദേവൻ എന്നീ ശില്പങ്ങൾ മോഹൻലാൽ നേരത്തെ വാങ്ങിയിരുന്നു. അതെല്ലാം ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ ഓർഡർ. രാജാജി നഗർ സ്വദേശിയായ പ്രതാപ് അർജ്ജുനൻ കോവളത്തിനടുത്ത് വെള്ളാറിലാണ് താമസം. അമേരിക്കയിലും റഷ്യയിലും ദുബായിലുമൊക്കെ നാളികേര ശില്പങ്ങൾക്ക് നല്ല ഡിമാന്റാണ്. ചിക്കാഗോ, മോസ്കോ, ദുബായ് എന്നിവടങ്ങിലെ ടൂറിസം മേളകൾക്ക് പ്രതാപ് പങ്കെടുക്കുനത് കേന്ദ്ര സർക്കാരിന്റെ ചെലവിൽ.
ശില്പനിർമ്മാണം ആരിൽനിന്നു പഠിച്ചുവെന്നു ചോദിച്ചാൽ 58 കാരനായ പ്രതാപ് ചിരിക്കും: ''ആരും പഠിപ്പിച്ചില്ല. അതുകൊണ്ട് വാശിക്ക് പഠിച്ചു.""
അതിന്റെ ഫ്ലാഷ് ബാക്ക് ഇങ്ങനെ: അച്ഛൻ അർജ്ജുനൻ ആളെ വച്ച് ശില്പങ്ങൾ നിർമ്മിച്ച് മറ്റിടങ്ങളിലെത്തിച്ചു വിറ്റുവന്നിരുന്നു. ശില്പനിർമ്മാണം പഠിപ്പിച്ചുതരുമോ എന്ന് ജോലിക്കെത്തിയവരോടു ചോദിച്ചെങ്കിലും 'നീ കൊച്ചുകുട്ടിയല്ലേ പഠിക്കാറായിട്ടില്ല" എന്നു പറഞ്ഞ് മാറ്റിനിറുത്തി. അവർ ഉപേക്ഷിക്കുന്നവയൊക്കെ എടുത്ത് ഒട്ടിച്ച് ശരിയാക്കിയായിരുന്നു തുടക്കം. പിന്നീട് തടിയിൽ ഒരു ആനയുടെ ശില്പം ഉണ്ടാക്കി. ഇരുമ്പ് കമ്പി അടുപ്പിലെ തീയിലിട്ട് പഴുപ്പിച്ച് അടിച്ചൊരുക്കിയാണ് അതിനുള്ള ഉളി ഉണ്ടാക്കിയത്. ഇപ്പോൾ ശില്പനിർമ്മാണത്തിനായി മെഷീനുകൾ ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതും സ്വന്തമായിത്തന്നെ.
22-ാം വയസിൽ ഡ്രോയിംഗ് പേപ്പറിൽ വാഴ, തെങ്ങ്, കശുമാവ് തുടങ്ങിയവ ഉണ്ടാക്കി തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ എത്തിച്ച് വിറ്റു. അതൊരു ബിസിനസാക്കി വളർത്തി.
നാളീകേരശില്പത്തിന്റെ കഥ
ഒരുനാൾ ജോലി സ്ഥലത്ത് വിശ്രമിക്കുമ്പോൾ മുന്നിൽ വീണ നാളികേരമെടുത്ത് കൗതുകത്തിന് അതിൽ വാനരരൂപം ഉണ്ടാക്കി. അത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ നടയിലെ തന്റെ കടയിൽക്കൊണ്ടു വച്ചു. ഒരു തീർത്ഥടകൻ അതിന്റെ വില ചോദിച്ചു. വിൽക്കാനുള്ളതല്ലെന്ന് പ്രതാപ്. പക്ഷേ, പോക്കറ്റിൽ 50 രൂപ വച്ചുകൊടുത്തിട്ട് തീർത്ഥാടകൻ ശില്പവുമായി സ്ഥലംവിട്ടു.
അതായിരുന്നു തുടക്കം. ആദ്യമൊക്കെ സംസ്ഥാന സക്കാരിന്റെ എസ്.എം.എസ്.എം ഇൻസ്റ്റിറ്ര്യൂട്ട് വഴിയായിരുന്നു വിപണനം.
ഒരു മണിക്കൂർ 500 രൂപ
ചുവരിൽ വയ്ക്കുന്ന ചെറു ശില്പങ്ങൾ നിർമ്മിക്കാൻ പ്രതാപിന് ഒരു നാളികേരവും ഒരു മണിക്കൂറും മതി. 500 മുതൽ 600 രൂപയായിരിക്കും വില. മൂന്നടി പൊക്കമുള്ള ഗണപതി ശില്പം തീർക്കാൻ നാലുമാസമെടുത്തു. 7 ലക്ഷം രൂപയാണ് വില. 40 നാളികേരമാണ് വേണ്ടിവന്നത്. 30 നാളികേരം കൊണ്ടാണ് കഥകളി ശില്പം, വില മൂന്നര ലക്ഷം രൂപ. 1995ൽ കേന്ദ്ര സർക്കാരിന്റെ മികച്ച ശില്പിക്കുള്ള പുരസ്കാരം ലഭിച്ചത് നാളികേരശിപല്പങ്ങളെ മുൻനിറുത്തിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |