SignIn
Kerala Kaumudi Online
Thursday, 25 April 2024 2.45 PM IST

ഹൈക്കമാൻഡിന് വഴങ്ങി ഗെലോട്ട്: രാജസ്ഥാനെ നയിക്കാൻ സച്ചിനെത്തുമെന്ന് സൂചന

sachin

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനാകാൻ സാദ്ധ്യതയുള്ള അശോക് ഗെലോട്ടിന്റെ പിൻഗാമിയായി രാജസ്ഥാനിൽ യുവ നേതാവ് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന് സൂചന. ഗാന്ധി കുടുംബവും സച്ചിനെ പിന്തുണച്ചെന്നാണ് വിവരം. അദ്ധ്യക്ഷനായാലും മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന ഗെലോട്ടിന്റെ ആവശ്യത്തോട് ഹൈക്കമാൻഡ് മുഖം തിരിച്ചു. ഒരാൾക്ക് ഒരു പദവി എന്ന ഉദയ്‌പൂർ ചിന്തൻ ശിബിർ പ്രഖ്യാപനം എല്ലാവർക്കും ബാധകമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. ഇന്നലെ കേരളത്തിൽ ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുലുമായി നടന്ന ചർച്ചയ്‌ക്കൊടുവിലാണ് ഗെലോട്ട് മുഖ്യമന്ത്രി പദം ഉപേക്ഷിക്കാമെന്ന നിലപാടെടുത്തത്. എന്നാൽ സച്ചിന്റെ വരവിനോടുള്ള ഗെലോട്ടിന്റെ എതിർപ്പ് ഹൈക്കമാൻഡിന് തലവേദനയാകും.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗെലോട്ടിന്റെയും തരൂരിന്റെയും സ്ഥാനാർത്ഥിത്വം ഉറപ്പായെങ്കിലും പത്രികാ സമർപ്പണം പൂർത്തിയാകുന്ന 30നേ ആരൊക്കെ മത്സരിക്കും എന്ന് വ്യക്തമാകൂ. മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് ഇന്നലെ സോണിയാഗാന്ധിയെ സന്ദർശിച്ചിരുന്നു. എന്നാൽ ദിഗ്‌വിജയ് മത്സരിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. മത്സരാർത്ഥിയാകാൻ സാദ്ധ്യതയുള്ള ജി 23 ഗ്രൂപ്പിലെ മനീഷ് തിവാരിയും ഇതുവരെ മനസ് തുറന്നിട്ടില്ല. ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയെങ്കിലും ഗെലോട്ടിന് കൂടുതൽ പി.സി.സികളുടെ പിന്തുണ ലഭിച്ചേക്കും. അതേസമയം ആവശ്യമുള്ളവർക്ക് വോട്ടർപട്ടികയും, പത്രിക സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർദ്ദേശങ്ങളും നൽകാൻ എ.ഐ.സി.സി ആസ്ഥാനത്ത് പ്രത്യേകം ജീവനക്കാരെ നിയോഗിച്ചു.

 ജോഷി വേണമെന്ന് ഗെലോട്ട്

അതേസമയം രാജസ്ഥാനിൽ തന്റെ പിൻഗാമിയായി നിയമസഭാ സ്‌പീക്കർ സി.പി. ജോഷിയെ പരിഗണിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടെന്നാണ് സൂചന. സച്ചിന്റെ നേതൃത്വത്തിൽ 19 എം.എൽ.എമാർ കലാപക്കൊടി ഉയർത്തിയപ്പോൾ ഗെലോട്ടിന്റെ വലം കൈയായി നിന്നത് ജോഷിയായിരുന്നു. ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണയുള്ള ഗെലോട്ടിന്റെ ആവശ്യം നിരസിച്ച് സച്ചിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡിന് വിയർപ്പൊഴുക്കേണ്ടി വരും.

 നല്ല നേതാവിന് പിന്തുണ: പി.ജെ. കുര്യൻ

ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആൾ തന്നെ കോൺഗ്രസ് അദ്ധ്യക്ഷനാകണമെന്ന് നിർബന്ധമില്ലെന്നും പാർട്ടിയെ നയിക്കാൻ കെൽപ്പുള്ള ആര് വന്നാലും പിന്തുണക്കുമെന്നും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. തരൂർ മത്സരിക്കുന്നതിൽ തെറ്റില്ല. ആരെ പിന്തുണക്കുമെന്ന് 30ന് ശേഷം പറയും. തരൂരിനെ പിന്തുണയ്ക്കേണ്ടെന്ന് കെ.പി.സി.സി തീരുമാനിച്ചിട്ടില്ലെന്നും കുര്യൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.