തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകൾക്കു മുന്നിൽ വച്ച് ജീവനക്കാർ നീചമായി മർദ്ദിച്ച സംഭവത്തിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. പ്രതികൾ ആരൊക്കെയെന്ന് പകൽപോലെ തെളിഞ്ഞിട്ടും പൊലീസ് പിടികൂടുകപോലും ചെയ്യാത്ത സാഹചര്യത്തിലാണ് പുതിയ അന്വേഷണസംഘം വരുന്നത്.
കാട്ടാക്കട ഡിവൈ.എസ്.പി എസ്.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാകും കേസ് അന്വേഷിക്കുകയെന്ന് റൂറൽ എസ്.പി ശില്പ അറിയിച്ചു. കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ അനിൽ ജെ.റോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടന്നതായുള്ള ആരോപണത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിച്ചത്.
സൈബർ സെൽ ഇൻസ്‌പെക്ടർ ജി.എസ്.രതീഷ്, കാട്ടാക്കട സ്റ്റേഷനിലെ എസ്.ഐമാരായ ബൈജു,വേണു, എ.എസ്.ഐ ഉഷ, ലാൽ,മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്. ഐ രാജഗോപാൽ,ഉണ്ണികൃഷ്ണൻ,ആര്യനാട് സ്റ്റേഷനിലെ സി.പി.ഒ പ്രശോഭ്,സൈബർ സെൽ സി.പി.ഒ ഷാജിദാസ് എന്നിവരാണ് സംഘത്തിലുള്ളത്.
അതിക്രമത്തിന് ഇരയായ അച്ഛനും മകളും ദളിത് വിഭാഗത്തിൽപ്പെട്ടവരായതിനാൽ പട്ടിക ജാതി / വർഗ്ഗ അതിക്രമ നിരോധന വകുപ്പ് ചേർക്കുന്നതിനെക്കുറിച്ച് സംഘം പരിശോധിക്കും. ഈ നിയമപരിരക്ഷ അട്ടിമറിച്ച് പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടാൻ അവസരമൊരുക്കുന്ന തരത്തിലുള്ള കാട്ടാക്കട ഇൻസ്‌പെക്ടർ അനിൽ ജെ. റോസിന്റെ നടപടി വിവാദമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്. പുതിയ അന്വേഷണസംഘം വന്നാലും പ്രതികളെ സംരക്ഷിക്കാൻ ഉന്നത സമ്മർദ്ദമുള്ളതിനാൽ ഫലമുണ്ടാവില്ലെന്ന ആശങ്ക നിലവിലുണ്ട്. പ്രതികൾക്കെതിരെ പട്ടികജാതി / വർഗ്ഗ അതിക്രമ നിരോധന വകുപ്പ് ചേർക്കാതിരിക്കാൻ വലിയ സമ്മർദ്ദമാണ് ഉന്നത നേതൃത്വത്തിൽ നിന്നുണ്ടായത്. പ്രതികളിലധികവും സി.ഐ.ടി.യു സംഘടനയിലെ അംഗങ്ങളാതിനാൽ ജാമ്യം കിട്ടുന്ന വകുപ്പ് മാത്രമാണ് നേരത്തെ ചേർത്തിരുന്നത്. ഇക്കാര്യം വിവാദമായതോടെയാണ് കഴിഞ്ഞ ദിവസം 354 എ വകുപ്പു കൂടി ചേർത്തത്. ഇനിയും കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതില്ലെന്നാണ് ഉന്നതങ്ങളിൽ നിന്നു പൊലീസിന് ലഭിക്കുന്ന നിർദ്ദേശമെന്നറിയുന്നു.
കോടതിയിലേക്ക്
പെൺകുട്ടിയെ അപമാനിച്ചതിന് ജാമ്യമില്ലാ കേസെടുത്തിട്ടും പട്ടികജാതി അതിക്രമ നിരോധന വകുപ്പ് ഇരകൾക്ക് നിഷേധിക്കുന്നതിനെതിരെ ദളിത് സംഘടനകൾ കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
കെ.എസ്.ആർ.ടി.സി
ജീവനക്കാരെ ഉടൻ
അറസ്റ്റ് ചെയ്യണം
തിരുവനന്തപുരം: കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വച്ച് ക്രൂരമായി മർദ്ദിച്ച ജീവനക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് വൈകുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഈ അച്ഛനും മകൾക്കും നീതി ലഭ്യമാക്കേണ്ടത് സർക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്വമാണെന്നും സതീശൻ പറഞ്ഞു.
ഇത്തരക്കാർക്ക് എന്ത് ആനുകൂല്യം നൽകാനാണെന്ന് ഹൈക്കോടതി
കൊച്ചി: കാട്ടാക്കടയിൽ മകളുടെ മുന്നിൽവച്ച് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി.
ഇത്തരത്തിൽ മോശമായി പെരുമാറുന്ന ജീവനക്കാർക്ക് എന്ത് ആനുകൂല്യം നൽകാനാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. സംഭവത്തെത്തുടർന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് കെ.എസ്.ആർ.ടി.സി എം.ഡി കഴിഞ്ഞദിവസം അടിയന്തര റിപ്പോർട്ട് നൽകിയിരുന്നു.
ഇന്നലെ ഈ റിപ്പോർട്ട് പരിഗണിക്കുമ്പോഴാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. കുറ്റക്കാരായ ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നും ഇവരുടെ നടപടി പൊതുസമൂഹത്തിനുമുന്നിൽ കെ.എസ്.ആർ.ടി.സിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് സ്റ്റേറ്റ്മെന്റായി സമർപ്പിക്കാൻ സിംഗിൾബെഞ്ച് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകന് നിർദ്ദേശം നൽകി.
കെ.എസ്.ആർ.ടി.സിയിൽ സിംഗിൾഡ്യൂട്ടി നടപ്പാക്കുന്നതിനെ എതിർത്ത് ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കാട്ടാക്കടയിൽ പിതാവിന് മർദ്ദനമേറ്റ സംഭവം ഹൈക്കോടതി പരാമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |