SignIn
Kerala Kaumudi Online
Thursday, 25 April 2024 10.42 AM IST

തുമ്പായത് സിനിമാ തിയേറ്ററിൽ കാണിച്ച സി.സി.ടി.വി ദൃശ്യങ്ങൾ

jithin-

വെള്ള ടീ ഷർട്ട് കറുപ്പായി, ചുവന്ന സ്കൂട്ടർ ചാര നിറമായി

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം നടത്തിയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിന് സഹായകമായത് തലസ്ഥാനത്തെ മാളിലെ സിനിമാ തിയേറ്റർ. ഫോറൻസിക് ലാബുകളിൽ അത്യാധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് പരിശോധിച്ചിട്ടും ഗുണമില്ലാത്തതായപ്പോഴാണ് ക്രൈംബ്രാഞ്ച് വേറിട്ട വഴി പരീക്ഷിച്ചത്.സ്ഫോടക വസ്തു എറിഞ്ഞ സി.സി.ടി.വി ദൃശ്യങ്ങൾ ചാക്കയിലെ ട്രാവൻകൂർ മാളിലെ കാർണിവൽ സിനിമാസിലെ ഏഴാം നമ്പർ സ്ക്രീനിൽ അഞ്ചു ദിവസം പ്രദർശിപ്പിച്ചായിരുന്നു അന്വേഷണം. 150 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളാണ് പരിശോധിച്ചത്.തിയേറ്റർ ടെക്നീഷ്യൻ, ഹോണ്ടയുടെ മരയ്ക്കാർ ഷോറൂമിലെ ടെക്നീഷ്യൻ, പൊലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സഹായത്തോടെയാണ് വീഡിയോ പരിശോധിച്ചത്. ചുവന്ന സ്കൂട്ടറിലെത്തിയ പ്രതി വെളുത്ത ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നതെന്നായിരുന്നു അതുവരെ ക്രൈംബ്രാഞ്ചിന്റെ ബോദ്ധ്യം. എന്നാൽ ,വലിയ സ്ക്രീനിൽ തീയേറ്ററിലെ അത്യാധുനിക സ്റ്റിമുലേഷൻ സംവിധാനമുപയോഗിച്ച് വീഡിയോ പരിശോധിച്ചപ്പോൾ വെള്ള ടീ ഷർട്ട് കറുപ്പായും ചുവന്ന സ്കൂട്ടർ ഗ്രേ (ചാര) നിറത്തിലായും മാറി. സി.സി.ടി.വി കാമറകളിൽ കറുത്ത നിറം വെള്ളയായും, ചാരനിറം ചുവപ്പു പോലെയും കാണപ്പെടുമെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായി. ഇതാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്.

സ്കൂട്ടറിന്റെ മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ നമ്പർ മറച്ചിരിക്കുന്നതായും കണ്ടെത്തി. ഈ പരിശോധനയിലാണ് പ്രതി ധരിച്ചിരുന്ന ടീ ഷർട്ടിന്റെ ചില ഭാഗത്തെ ചുവന്ന നിറത്തിലെ പ്രത്യേക ബോർഡർ ശ്രദ്ധയിൽപെട്ടത്. പിന്നീട് ഇത് കേന്ദ്രീകരിച്ചായി അന്വേഷണം. കൈയിലും അടിഭാഗത്തും ചുവന്ന പ്രത്യേക ബോർഡറുള്ള കറുത്ത നിറത്തിലെ ഫുൾ സ്ലീവ് ടീഷർട്ട് കഴിഞ്ഞ മേയിൽ ഒരു പ്രമുഖ ബ്രാൻഡ് വിപണിയിലിറക്കിയതാണെന്ന് കണ്ടെത്തി. അത്തരത്തിലുള്ള ടീ ഷർട്ട് ജൂലായ് ഒന്നുവരെ വാങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിനിടയിൽ ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നായിരുന്നു ഈ വിവരം. ജൂൺ 26ന് തിരുവനന്തപുരം പട്ടത്തെ മാക്സ് ഷോറൂമിൽ നിന്നാണ് ടീ ഷർട്ട് വാങ്ങിയതെന്ന് കണ്ടെത്തി. അവിടെ ബില്ലടയ്ക്കാൻ പ്രതി സ്വന്തം ഫോൺ നമ്പർ നൽകിയത്. ജിതിൻ ധരിച്ചിരുന്ന വുഡ്ലാൻഡ് ഷൂസിന്റെ പ്രത്യേകതകൾ പരിശോധിച്ചപ്പോൾ ഡൂപ്ലിക്കേറ്റാണെന്ന് കണ്ടെത്തി. ഇത് വാങ്ങിയ കടയും കണ്ടെത്തി. ഇതോടെ ജിതിനാണ് പ്രതിയെന്നുറപ്പിച്ച് ക്രൈംബ്രാഞ്ച് മുന്നോട്ടു പോയി.

ജിതിൻ സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താനായി പിന്നീടുള്ള ശ്രമം. . 3,15,552 ഡിയോ സ്കൂട്ടറുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 1,27,431 ഡിയോ സ്റ്റാൻഡേർഡ് ഇനത്തിലേതാണെന്നും കണ്ടെത്തി. ഇതിൽ 17,333 സ്കൂട്ടറുകൾ തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്തതാണ്


ഫോൺ വിറ്റു

. എ.കെ.ജി സെന്ററിന് നേരേ പ്രതി ജിതിൽ സ്ഫോടകവസ്തു എറിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന ഫോൺ വിറ്റതായും, ആഗസ്റ്റ് എട്ടിന് പുതിയ ഫോൺ വാങ്ങിയതായും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. വിറ്റ ഫോണും പിടി കൂടി. ഈ ഫോണിലെ വാട്സ് ആപ് ചാറ്റുകളും ഫോൺവിളി രേഖകളും നശിപ്പിച്ചിരുന്നു. ഇത് ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തപ്പോൾ ,ജിതിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.

കഴിഞ്ഞ രണ്ടിന് ജിതിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യംചെയ്തു. മൊബൈൽ ഫോൺ കണ്ടെത്തി പരിശോധിച്ചപ്പോൾ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി ധരിച്ചിരുന്ന ഷൂസ് ധരിച്ചുള്ള ഫോട്ടോകൾ കണ്ടെത്തി. തുടർന്ന് ഫോൺ കസ്റ്റഡിയിലെടുത്തു. ഇയാൾ യൂബർ ടാക്സിയായും സ്വന്തം ആവശ്യത്തിനും ഉപയോഗിക്കുന്ന കാറിന്റെ ലൊക്കേഷനാണ് പിന്നീട് പരിശോധിച്ചത്. സ്ഫോടനമുണ്ടായ ദിവസം കാറിന്റെ ലൊക്കേഷൻ യൂബറിൽ നിന്ന് ശേഖരിച്ചു. ലൊക്കേഷൻ ഗൗരീശപട്ടമാണെന്ന് വ്യക്തമായി. ടീ ഷർട്ട് വാങ്ങിയതിന്റെ വിവരങ്ങളും ലഭിച്ചതോടെ പ്രതി ജിതിനാണെന്ന് ഉറപ്പിച്ചു.ഇന്നലെ രാവിലെ 9.45ന് കഴക്കൂട്ടത്തു വച്ച് കെ.എൽ22 കെ 63 നമ്പർ കാർ ഓടിച്ചുവരവേ ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനിൽകുമാർ ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്യലിൽ ജിതിൻ കുറ്റം സമ്മതിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JITHIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.