പുന്നയൂർക്കുളം: മദ്യലഹരിയിൽ മകൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലിരുന്ന ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശ്രീമതി (75)മരിച്ചു. മകൻ മനോജിനെ (53) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മദ്യപിച്ചു വീട്ടിലെത്തിയ മനോജ് വീണ്ടും മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനാൽ ശ്രീമതിയെ മർദ്ദിക്കുകയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഇതേസമയം മനോജിന്റെ സഹോദരൻ കാഴ്ചശക്തിയില്ലാത്ത സജി വീട്ടിലുണ്ടായിരുന്നു. അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് അടുത്ത് താമസിക്കുന്ന മകൾ എത്തി കുന്നംകുളത്തും തൃശൂരിലുമുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 85 ശതമാനം പൊള്ളലേറ്റതിനാൽ എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു.
ശ്രീമതിയെ മനോജ് സ്ഥിരം മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. അക്രമം സഹിക്കാതാകുമ്പോൾ ഇവർ അയൽവീടുകളിൽ അഭയം തേടും. ഏതാനും മാസം മുൻപ് മനോജിന്റെ മർദ്ദനത്തിൽ ശ്രീമതിയുടെ മുഖത്തും കഴുത്തിലും പരിക്കേറ്റിരുന്നു.
പലതവണ മനോജിന്റെ പേരിൽ നിരോധിത ലഹരി ഉത്പന്നങ്ങളുടെ വില്പന, അടിപിടി കേസുകൾ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹബന്ധം വേർപിരിഞ്ഞ് താമസിക്കുന്ന ഇയാൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിവിധ ആശുപത്രികളിലായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും പറയുന്നു. പ്രതിയെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുത്തു. മൊബൈൽ ഫൊറൻസിക് യൂണിറ്റും പരിശോധന നടത്തി. മറ്റുമക്കൾ: സുരേന്ദ്രൻ, ധന്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |