SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.37 PM IST

ഒരു നായ എങ്ങനെ 'പേപ്പട്ടി'യാവുന്നു? ചോദ്യം മൃഗഡോക്ടർമാരോടാണെങ്കിൽ ഉത്തരം പ്രതീക്ഷിക്കരുത്, കാലങ്ങളായി ജനിതക മാറ്റം ഉണ്ടാകാതെ വൈറസ്

dog

ആലപ്പുഴ: 'ഒരാളുപോലും കുറ്റവാളിയായി ജനിക്കുന്നില്ല' എന്നു പറയുന്നപോലെ ഒരു നായ പോലും 'പേപ്പട്ടി'യായി ജനിക്കുന്നില്ല! പക്ഷേ, എങ്ങനെ ഒരു നായ പേപ്പട്ടിയാവുന്നു? പേ വിഷബാധയുള്ള മറ്റൊരു നായയുടെ കടിയേറ്റതു കൊണ്ടാവാം എന്നാണ് ഇതിന് പൊതുവായ ഉത്തരം. എന്നാൽ ആ നായയ്ക്ക് എങ്ങനെ പേ വിഷബാധയുണ്ടായി എന്നു ചോദിച്ചാൽ; മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്ന മുട്ടാത്തർക്കത്തിൽ എത്തിനിൽക്കും കാര്യങ്ങൾ എന്നു പറയുന്നത് മറ്റാരുമല്ല, മൃഗരോഗ വിദഗ്ദ്ധർ തന്നെ!

പേ വിഷ ബാധയുള്ള ഒരു മൃഗത്തിന്റെ കടിയേറ്റാൽ പകരുന്ന വൈറസ് ബാധ എന്നതിനപ്പുറം 'റാബിസ്' വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് പോലും വ്യക്തതയില്ല. നൂറ്റാണ്ടുകൾക്ക് മുമ്പേയുള്ള ഈ വൈറസിന് കാലങ്ങൾക്കിപ്പുറവും കാര്യമായ ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. അതായത്, പതിറ്റാണ്ടുകൾക്കു മുമ്പ് പേപ്പട്ടി കടിച്ചയാളിന് എങ്ങനെയാണോ മരണം സംഭവിച്ചത്, അതേപോലെ തന്നെയാണ് ഇപ്പോഴും.

രോഗ പ്രതിരോധത്തിന് ഏറ്റവും മികച്ച മാർഗം പ്രതിരോധ വാക്സിനേഷൻ തന്നെയാണ്. ആദ്യമായി വാക്സിനെടുക്കുന്ന മൃഗങ്ങൾക്ക് മരുന്ന് സ്വീകരിച്ച് ഒരു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസും തുടർന്ന് പ്രതിവർഷം വാക്സിനും നൽകണം. വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും ആദ്യ പ്രതിരോധ കുത്തിവെയ്പ്പ് ജനിച്ച് 10 -12 ആഴ്ചയ്ക്കുള്ളിൽ നൽകണം. രോഗാണുക്കൾ ഇവയുടെ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ലക്ഷണങ്ങൾ പ്രകടമാകാൻ ദിവസങ്ങൾ മുതൽ വർഷങ്ങൾ വരെയെടുത്തേക്കാം.

കഴുത്തിന് മുകളിലെ കടി സങ്കീർണം

കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേൽക്കുന്ന ശരീര ഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് പേ വിഷബാധയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം. തലച്ചോറിനടുത്ത് തലയിലും മുഖത്തും കഴുത്തിലും കണ്ണുകളിലും ചെവികളിലും ഏൽക്കുന്ന കടി എന്നിവ കൂടുതൽ അപകടകരമായ രോഗസാദ്ധ്യത കാറ്റഗറിയായി കണക്കാക്കുന്നു.

ചില്ലറക്കാരല്ല പൂച്ചകളും

പൂച്ചകൾക്ക് പേവിഷബാധയേറ്റാൽ അവ അപ്രതീക്ഷിതമായി ഉപദ്രവിക്കുകയും മാരക മുറിവുകൾ ഏൽപ്പിക്കുകയും ചെയ്യും. ആടുമാടുകളിൽ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, അക്രമവാസന, ഇടവിട്ട് മുക്രയിടുക, വിശപ്പില്ലായ്മ, തുള്ളിയായി മൂത്രം പോവുക എന്നീ ലക്ഷണങ്ങൾ കാണിക്കും. കാളകൾ അമിതമായ ലൈംഗികാസക്തി പ്രകടമാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

രോഗലക്ഷണങ്ങൾ

നായ്ക്കളിൽ പൊതുവേ രൗദ്രഭാവം, ശാന്തഭാവം എന്നിങ്ങനെ ലക്ഷങ്ങൾ പ്രകടമാകും.


രൗദ്രഭാവം

# ആക്രമണസ്വഭാവം കൂടുതൽ

# കണ്ണിൽ കാണുന്ന എന്തിനെയും കടിച്ചുപറിക്കും

# തൊണ്ടയും നാവും മരവിക്കുന്നതിനാൽ ശബ്ദത്തിൽ വ്യത്യാസം

# ഉമിനീർ ധാരയായി ഒഴുകും

ശാന്തഭാവം

# അനുസരണക്കേട് കാണിക്കില്ല

# ഉടമസ്ഥനോട് കൂടുതൽ സ്നേഹം

# ഇരുണ്ടയിടങ്ങളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയും

..........................

ഒരു മൃഗത്തിന്റെയും ഉള്ളിൽ റാബിസ് വൈറസ് സ്വാഭാവികമായി ഉണ്ടാവുകയോ ലക്ഷണങ്ങൾ കാണിക്കാതെ കിടക്കുകയോ ചെയ്യില്ല. രോഗമുള്ള മൃഗത്തിന്റെ കടിയേറ്റാൽ മാത്രമേ വൈറസ് പകരൂ. വാക്സിനേഷനല്ലാതെ മറ്റൊരു പ്രതിരോധ മാർഗമില്ല

ഡോ.ഡി.ബീന, ഇന്ത്യൻ വെറ്ററിനറി അസോ. സംസ്ഥാന പ്രസിഡന്റ്

രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ല. കൊവിഡ് വൈറസ് പോലെ നൂറ്റാണ്ടുകൾക്ക് മുമ്പ് പൊട്ടിപ്പുറപ്പെട്ടവ എന്നു മാത്രമേ മനസിലാക്കാനാവൂ

ഡോ.സന്തോഷ്, മൃഗസംരക്ഷണ ഓഫീസർ, കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RABIES, DOG, DOCTORS, CATS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.